തിരുവനന്തപുരം: ഈ മാസം 25 മുതൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് ഗവർണർക്ക് കൈമാറി സംസ്‌ഥാന സർക്കാർ. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർക്കെതിരായ വിമർശനങ്ങൾ സർക്കാർ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. എന്നാൽ, കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ നിലപാടിനെ രൂക്ഷമായി വിമർശിച്ചതായും വിവരമുണ്ട്.
ഈ വിമർശനങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് സർക്കാർ. ജനുവരി 25ന് ആണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. നയപ്രഖ്യാപനത്തിന് ഗവർണറെ രാജ്‌ഭവനിലെത്തി സ്‍പീക്കർ എഎൻ ഷംസീർ ക്ഷണിച്ചിരുന്നു. പ്രസംഗം വായിക്കണമെന്ന ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ഗവർണർ നേരത്തെ തന്നെ വ്യക്‌തമാക്കിയതാണ്.
ഗവർണർ- സംസ്‌ഥാന സർക്കാർ ഏറ്റുമുട്ടൽ പാരമ്യത്തിലെത്തി നിൽക്കുമ്പോഴാണ് ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്താൻ വരുന്നത്. അതിനാൽ, പ്രസംഗത്തിന്റെ കരടിൽ വിശദീകരണം ചോദിച്ചും മുഴുവൻ വായിക്കാതെ വിട്ടുമെല്ലാം സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ രാജ്‌ഭവൻ ശ്രമിച്ചേക്കുമെന്നും കരുതുന്നുണ്ട്. സംസ്‌ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്ന് ഗവർണർ നേരത്തെ പരസ്യമായി പ്രതികരിച്ചതാണ്.
എന്നാൽ, അത് അങ്ങനെയല്ലെന്ന് കുറ്റകൃത്യങ്ങളുടെ കണക്കുകൾ നിരത്തി സർക്കാർ വാദിക്കാനാണ് സാധ്യത. സംസ്‌ഥാന മന്ത്രിസഭാ യോഗം അംഗീകരിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ ഗവർണർ തിരുത്തൽ ആവശ്യപ്പെടാനുള്ള സാധ്യതയുമുണ്ട്. ജനുവരി 25ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം മാർച്ച് 27 വരെ നീളും. അതേസമയം, നവകേരള യാത്രയും പ്രതിഷേധങ്ങളും സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധിയും ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റിലേക്ക് വരെയെത്തിയ വിവാദങ്ങൾ പ്രതിപക്ഷം ആയുധമാക്കുമെന്ന് ഉറപ്പാണ്.
Most Read| പ്രാണപ്രതിഷ്‌ഠാ ചടങ്ങിന് ഒരുങ്ങി അയോധ്യ; പ്രധാനമന്ത്രി നാളെ രാവിലെയെത്തും