ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ലെന്ന് ഡോക്ടർമാർ. ഡൽഹിയിലെ ആർമി റിസർച്ച് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ഈ മാസം 10 നാണ് അദ്ദേഹം കുളിമുറിയിൽ വീണ് തലക്ക് സാരമായി ക്ഷതമേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പിന്നീട് കോവിഡ് ബാധ കൂടി കണ്ടെത്തിയതോടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത് എന്നാണ് ആർമി റിസർച്ച് ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം പറഞ്ഞത്.
ഇതിനിടയിൽ പ്രണബ് മുഖർജി മരണപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ ചില പ്രമുഖ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വന്നത് വിവാദമായിരുന്നു. ഇതിനെതിരെ അദ്ദേഹത്തിന്റെ മകൾ ശർമിഷ്ഠ മുഖർജി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ രംഗത്ത് വന്നിരുന്നു. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
കക്ഷി രാഷ്ട്രീയത്തിലെ വേർതിരിവുകൾക്കുമപ്പുറം രാജ്യത്തെ മുതിർന്ന നേതാക്കളിൽ ഒരാളായ പ്രണബിന്റെ തിരിച്ചുവരവിനായി പ്രാർത്ഥിക്കുകയാണ് ഇന്ത്യൻ ജനത. ഇന്നലെ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ അദ്ദേഹത്തിന്റെ പഴയ വീഡിയോ ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ ട്വീറ്റ് ചെയ്തിരുന്നു.