ഡെൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതീതീവ്ര ചുഴലിക്കാറ്റായി മാറും. നിലവിൽ ഒഡീഷയിലെ ബാലസോറിൽ നിന്ന് 510 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ്. നാളെ വൈകുന്നേരത്തോടെ 185 കിലോമീറ്റർ വേഗത്തിൽ യാസ് കര തൊടുമെന്നാണ് പ്രവചനം.
പശ്‌ചിമ ബംഗാൾ, ഒഡീഷ, ആന്ധ്ര സംസ്‌ഥാനങ്ങളിൽ യാസിനെ നേരിടാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ബംഗാളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ഒഡീഷയിൽ തീരദേശ ജില്ലകളിൽ നിന്നും ആളുകളെ മാറ്റിത്തുടങ്ങി.
രക്ഷാ പ്രവർത്തനത്തിനായി കര, നാവിക വ്യോമസേനകളും തയ്യാറാണ്. ആറ് സംസ്‌ഥാനങ്ങളിലായി ദുരന്ത നിവാരണ സേനയുടെ 100 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് രൂപം കൊണ്ടതോടെ ഒഡീഷ, പശ്‌ചിമ ബംഗാൾ, ആൻഡമാൻ തീരങ്ങളിൽ കനത്ത മഴയാണ്.
അതേസമയം യാസിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ വിലയിരുത്താൻ ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേത്യതൃത്തിൽ ഉന്നതതലയോഗം വിളിച്ചു ചേർത്തു. യോഗത്തിൽ പശ്‌ചിമ ബംഗാൾ, ഒഡീഷ, ആന്ധ്ര, സംസ്‌ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും ആൻഡമാൻ നിക്കോബാർ ലഫ്. ഗവർണറും പങ്കെടുത്തു.
Also Read: മുംബൈ ബാർജ് ദുരന്തം; മുഴുവൻ പേരെയും കണ്ടെത്തി; മരിച്ചവരിൽ 8 മലയാളികളും