ന്യൂഡെൽഹി: കേദാർനാഥ് സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദിഗുരു ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിന് സമർപ്പിച്ചു. കേദാർനാഥ് ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുത്ത ശേഷമാണ് 12 അടി ഉയരമുള്ള ശങ്കരാചാര്യരുടെ പ്രതിമ അനാച്‌ഛാദനം ചെയ്‌തത്. ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിന് സമർപ്പിക്കുന്നതിന് ഒപ്പം തന്നെ 130 കോടി രൂപയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഇന്ന് ഉൽഘാടനം ചെയ്യും.
പ്രതിമയുടെ അനാച്‌ഛാദനം നടക്കുന്ന സമയത്ത് ശങ്കരാചാര്യരുടെ ജൻമനാടായ കാലടിയിലും ചടങ്ങുകൾ നടന്നു. കാലടിയിൽ നടന്ന ചടങ്ങുകളിൽ ക്രേന്ദ്രമന്ത്രി കിഷൻ റെഡ്‌ഢി പങ്കെടുത്തു. 2013ൽ ഉത്തരാഖണ്ഡിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ തകർന്ന ക്ഷേത്ര പരിസരത്തിന്റെ പുനരുദ്ധാരണമാണ് 130 കോടിയുടെ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഡെറാഡൂൺ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉത്തരാഖണ്ഡ് ഗവർണർ ലഫ്റ്റനന്റ് ജനറൽ ഗുർമിത് സിങ്ങും മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയും ചേർന്നാണ് സ്വീകരിച്ചത്. സന്ദർശന വേളയിൽ ഒരു പൊതു റാലിയെയും അദ്ദേഹം അഭിസംബോധന ചെയ്യുമെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also: മരണക്കെണിയായി ഓവുചാലുകൾ; മൂന്ന് മാസത്തിനിടെ നഷ്‌ടമായത് രണ്ട് ജീവനുകൾ