ന്യൂഡെല്‍ഹി : രാജ്യത്ത് നിലവില്‍ മൂന്ന് കോവിഡ് വാക്‌സിനുകളുടെപരീക്ഷണം അതിന്റെ അവസാന ഘട്ടങ്ങളില്‍ എത്തി നില്‍ക്കുകയാണെന്നും, ശാസ്‍ത്രജ്‌ഞരുടെ അനുമതി ലഭിച്ചാലുടന്‍ തന്നെ രാജ്യത്ത് വാക്‌സിന്‍ വിതരണം ചെയ്‌തു തുടങ്ങുമെന്നും വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഴ്‌ചകള്‍ക്കുള്ളില്‍ തന്നെ രാജ്യത്ത് വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സര്‍വക്ഷി യോഗത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
വാക്‌സിന്റെ വികസനത്തില്‍ ഇന്ത്യയിലെ ശാസ്‍ത്രജ്‌ഞൻമാര്‍ക്ക് നല്ല ആത്‌മവിശ്വാസം ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം, വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് വ്യക്‌തമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗരന്‍മാര്‍, ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ആളുകള്‍ എന്നിവരാണ് മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിലകുറഞ്ഞ, സുരക്ഷിതമായ കോവിഡ് വാക്‌സിന്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രധാനമന്ത്രി വ്യക്‌തമാക്കിയത്.
രാജ്യത്ത് വാക്‌സിന്‍ സംഭരിക്കാനായി കോള്‍ഡ് സ്‌റ്റോറേജ് സംവിധാനം പ്രയോജനപ്പെടുത്തുമെന്നും, ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിദഗ്‌ധരുമായി നടക്കുകയാണെന്നും പ്രധാനമന്ത്രി സര്‍വകക്ഷി യോഗത്തില്‍ വ്യക്‌തമാക്കി. രാജ്യത്തെ കോവിഡ് വ്യാപനം വിലയിരുത്താനായാണ് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്തത്. 10 എംപിമാരില്‍ കൂടുതലുള്ള പാര്‍ട്ടികള്‍ക്ക് മാത്രമാണ് യോഗത്തില്‍ സംസാരിക്കാന്‍ അവസരമുള്ളത്.
Read also : നിങ്ങളുടെ ആരാധിക ആയിരുന്നതിൽ ലജ്‌ജിക്കുന്നുവെന്ന് വാമിഖ; ബ്ളോക്ക് ചെയ്‌ത് കങ്കണ