തിരുവനന്തപുരം: തടവുകാര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കി സംസ്‌ഥാന സര്‍ക്കാര്‍. അറസ്‌റ്റുമായി ബന്ധപ്പെട്ട, മന്ത്രിസഭ അംഗീകരിച്ച പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്‌തമാക്കിയത്. പരിശോധന റിപ്പോര്‍ട് പ്രതികള്‍ക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
കസ്‌റ്റഡി സമയത്ത് പരിക്കുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. അറസ്‌റ്റിലായവര്‍ക്കും റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ബാധകമാണ്.
തടവുകാര്‍ക്ക് ഉദ്യോഗസ്‌ഥരില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കുകയോ, മൂന്നാംമുറ നേരിടേണ്ടി വരികയോ ചെയ്‌തിട്ടുണ്ടോ എന്നത് സംബന്ധിച്ച് പ്രത്യേക പരിശോധന നടത്തണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്‌തമാക്കിയിട്ടുണ്ട്. തടവുകാരുടെ ദേഹത്തുള്ള പരിക്കുകളും മുറിവുകളും പ്രത്യേകം രേഖപ്പെടുത്തണമെന്നും മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
അതേസമയം അറസ്‌റ്റിലായവരുടെ വൈദ്യപരിശോധന നടത്താന്‍ സ്വകാര്യ ഡോക്‌ടർമാര്‍ക്ക് അനുമതി ഉണ്ടായിരിക്കില്ല. കേന്ദ്ര- സംസ്‌ഥാന ഡോക്‌ടര്‍മാരാണ് പരിശോധന നടത്തേണ്ടത്. ഇവരുടെ അഭാവത്തില്‍ മാത്രമാണ് സ്വകാര്യ ഡോക്‌ടര്‍മാര്‍ക്ക് പരിശോധന നടത്താന്‍ അനുമതിയുണ്ടാകുക.
കൂടാതെ വൈദ്യപരിശോധനയും ക്ളിനിക്കല്‍ പരിശോധനയും സൗജന്യമായി നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. അനിവാര്യമെങ്കില്‍ മാത്രമേ സ്വകാര്യ ലാബുകളില്‍ പരിശോധന നടത്താവൂ.
Most Read: കർണാടകയിലെ ക്രിസ്‌ത്യൻ പള്ളിക്ക് നേരെ ആക്രമണം; ഹനുമാൻ ചിത്രം സ്‌ഥാപിച്ചു