തൃശൂർ: പാലക്കാട്-തൃശൂര്‍ റൂട്ടില്‍ ഇന്ന് മുതല്‍ സ്വകാര്യ ബസുകളുടെ അനിശ്‌ചിതകാല പണിമുടക്ക്. പന്നിയങ്കര ടോള്‍ പ്ളാസയില്‍ അമിത ടോള്‍ നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. പതിനായിരത്തി അഞ്ഞൂറ് രൂപയാണ് 50 ട്രിപ്പുകള്‍ക്ക് ടോള്‍ കടക്കാന്‍ സ്വകാര്യ ബസുകള്‍ നല്‍കേണ്ടി വരുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്നാണ് ബസ് ഉടമകളുടെ വാദം. 150ഓളം ബസുകള്‍ പണിമുടക്കില്‍ പങ്കെടുക്കും.
ടോള്‍ നിരക്ക് കുറയ്‌ക്കണം എന്ന ആവശ്യവുമായി ടോള്‍ പ്ളാസയ്‌ക്ക് മുന്നില്‍ ബസ് ജീവനക്കാരും ഉടമകളും നടത്തുന്ന അനിശ്‌ചിതകാല റിലേ നിരാഹാര സമരം തുടരുകയാണ്. പന്നിയങ്കര ടോള്‍ പ്ളാസയില്‍ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിവ് ആരംഭിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ബസുകള്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടും, ആളുകളെ ഇറക്കി വിട്ടും സ്വകാര്യ ബസുകള്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പണിമുടക്ക് സമരം.
ഭാരം കൂടിയ വാഹനങ്ങള്‍ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നല്‍കേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കില്‍ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നല്‍കേണ്ടത്. വാന്‍, കാര്‍, ജീപ്പ്, ചെറിയ വാഹനങ്ങള്‍ തുടങ്ങിയവയ്‌ക്ക് 90 രൂപ വേണം. ഇരു ഭാഗത്തേക്കുമാണെങ്കില്‍ 135 രൂപയും നല്‍കണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങള്‍ എന്നിവയ്‌ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ് നിരക്ക്.
Read Also: സിൽവർ ലൈൻ കല്ലിടൽ ഉടൻ പുനരാരംഭിക്കും; പ്രതിഷേധങ്ങൾ തണുപ്പിക്കാൻ നീക്കം