ന്യൂഡെൽഹി: ഉത്തർപ്രദേശിൽ പോലീസുകാരുടെ മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊന്ന പ്രതിക്ക് ബിജെപി എംഎൽഎ പരസ്യ പിന്തുണ പ്രഖ്യാപിച്ചതിലും, ബിജെപി എംഎൽഎയും മകനും ചേർന്ന് പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി പ്രതിയെ ബലമായി മോചിപ്പിച്ചതിലും പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ട്വിറ്ററിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
ഏത് ദൗത്യത്തിന്റെ ഭാഗമായാണ് ബിജെപി എംഎൽഎ പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി പ്രതിയെ രക്ഷിച്ചതെന്ന് പ്രിയങ്ക ചോദിച്ചു. “ഏത് ദൗത്യത്തിന്റെ ഭാഗമായാണ് ഇത് നടക്കുന്നതെന്ന് യുപി മുഖ്യമന്ത്രി പറയുമോ? ബേട്ടി ബച്ചാവോ ആണോ അതോ ക്രിമിനൽ ബച്ചാവോ ആണോ?,” പ്രിയങ്ക ട്വീറ്റിൽ ചോദിച്ചു.
क्या यूपी के सीएम बताएंगे कि यह किस ‘मिशन’ के तहत हो रहा है? बेटी बचाओ या अपराधी बचाओ? https://t.co/fpMMiE2MSd
— Priyanka Gandhi Vadra (@priyankagandhi) October 18, 2020
ലഖിംപൂർ ഖേരിയിൽ നിന്നുള്ള ബിജെപി എംഎൽഎ ലോകേന്ദ്ര പ്രതാപ് സിങ്ങും മകനും അനുയായികളും ചേർന്നാണ് പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ചു കയറി സ്‌ത്രീകളെ ശല്യം ചെയ്‌ത പ്രതിയെ ബലമായി മോചിപ്പിച്ചത്. അർദ്ധരാത്രിയിൽ മുഹമ്മദി സ്‌റ്റേഷനിൽ അതിക്രമിച്ചു കയറി പോലീസുകാരെ കാഴ്‌ചക്കാരാക്കി പ്രതിയെ ബലമായി മോചിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിരുന്നു.
Related News: ബേട്ടി ബച്ചാവോയിൽ തുടങ്ങി അപരാധി ബച്ചാവോയിൽ എത്തി; രാഹുൽ ഗാന്ധി
യുപിയിലെ ബല്ലിയയിൽ ബിജെപി പ്രവർത്തകൻ 46കാരനെ വെടിവച്ചു കൊന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയേയും കടന്നാക്രമിച്ചുകൊണ്ട് ഉള്ളതായിരുന്നു പ്രിയങ്കയുടെ മറ്റൊരു ട്വീറ്റ്.
“ബല്ലിയ സംഭവത്തിൽ ബിജെപി സർക്കാർ ആർക്കൊപ്പമാണ് നിലകൊള്ളുന്നത്? ഉദ്യോഗസ്‌ഥരുടെ മുന്നിൽ വെച്ച് കൊലപാതകം നടത്തിയ ശേഷം പ്രതി പോലീസിന്റെ മുന്നിൽ ഉണ്ടായിട്ടും അയാൾ രക്ഷപ്പെട്ടു, ഇതുവരെ പിടികൂടിയിട്ടില്ല. ബിജെപി എംഎൽഎ പ്രതിക്ക് പരസ്യ പിന്തുണയുമായി എത്തിയിരിക്കുന്നു. നരേന്ദ്ര മോദി, ജെപി നദ്ദ, അമിത് ഷാ; കുറ്റവാളിക്കൊപ്പം നിൽക്കുന്ന ഈ എംഎൽഎക്കൊപ്പം ആണോ നിങ്ങളും. അല്ലെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ഇപ്പോഴും ഇയാൾ ബിജെപിയിൽ തുടരുന്നത്?,”- പ്രിയങ്ക ചോദിച്ചു.
.. @narendramodi @JPNadda @AmitShah क्या आप अपराधी के साथ खड़े इस विधायक के साथ हैं?
यदि नहीं तो अब तक यह बीजेपी में क्यों बना हुआ है?
2/2
— Priyanka Gandhi Vadra (@priyankagandhi) October 18, 2020
ബിജെപി എംഎൽഎ സുരേന്ദ്ര സിങ് ആണ് കൊലക്കേസ് പ്രതിക്ക് ‘നീതി’ ആവശ്യപ്പെട്ട് രംഗത്തെത്തിയത്. എംഎൽഎയുടെ അടുത്ത അനുയായിയും ബിജെപി പ്രവർത്തകനുമായ ധിരേന്ദ്ര സിങ്ങിന് നീതി നിഷേധിക്കുക ആണെന്നും ബിജെപിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ആണ് സുരേന്ദ്ര സിങ്ങിന്റെ ആരോപണം.
കൊല്ലപ്പെട്ട 46കാരൻ ജയപ്രകാശ് പാലിനെ അനുകൂലിക്കുന്നവർക്ക് എതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്യണം എന്ന ആവശ്യവും സുരേന്ദ്ര സിങ് മുന്നോട്ട് വച്ചു. ആത്‌മരക്ഷാർഥം ആണ് ധിരേന്ദ്ര സിങ് വെടിവച്ചത്, കൊലക്കേസിൽ ശിക്ഷിക്കാൻ ശ്രമിച്ചാൽ ശക്‌തമായ പ്രതിഷേധം ഉയർത്തികൊണ്ടു വരുമെന്നും ബിജെപി എംഎൽഎ ഭീഷണി മുഴക്കി.
Related News: കൊലപാതകിക്ക് ‘നീതി’ തേടി ബിജെപി എംഎൽഎ; ഗൂഢാലോചന എന്ന് ആരോപണം