ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കൂടാതെ അജയ് മിശ്രയുമായി പ്രധാനമന്ത്രി വേദി പങ്കിടരുതെന്നും പ്രിയങ്ക കത്തിൽ വ്യക്‌തമാക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരിയിൽ കർഷകർക്ക് നേരെ വാഹനം ഇടിച്ചു കയറ്റി കൂട്ടക്കൊല നടത്തിയ സംഭവത്തിൽ ആരോപണ വിധേയനാണ് കേന്ദ്ര സഹമന്ത്രി അജയ് മിശ്ര.
അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് കേസിലെ മുഖ്യപ്രതി. അതിനാൽ തന്നെ അജയ് മിശ്രയെ മന്ത്രി സ്‌ഥാനത്ത് നിന്നും പുറത്താക്കാതിരുന്നാൽ കർഷകർക്ക് നീതി ലഭിക്കില്ലെന്നും പ്രിയങ്ക കത്തിൽ വ്യക്‌തമാക്കുന്നുണ്ട്. രാജ്യവ്യാപകമായി കര്‍ഷകര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകണമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒക്‌ടോബർ 3ആം തീയതിയാണ് ലഖിംപൂര്‍ ഖേരിയിൽ നടന്ന പ്രതിഷേധത്തിനിടയിലേക്ക് ആശിഷ് മിശ്രയുടെ വാഹനം ഇടിച്ചു കയറ്റിയത്. തുടർന്ന് നാല് കർഷകർ ഉൾപ്പടെ 9 പേരാണ് മരിച്ചത്. കൂടാതെ ഫോറൻസിക് റിപ്പോർട്ടിൽ വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് പുറമെ കര്‍ഷകര്‍ക്ക് നേരേ ആശിഷ് മിശ്ര വെടിവെച്ചുവെന്ന ആരോപണം ബലപ്പെടുത്തുന്ന തെളിവുകളും ലഭ്യമായിട്ടുണ്ട്.
Read also: മോഡലുകൾക്ക് ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകി; കേസിൽ ദുരൂഹതയേറുന്നു