കാസർഗോഡ്: ജില്ലയിലെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം. കടലാക്രമണത്തെ തുടർന്ന് മഞ്ചേശ്വരം മുതൽ കാസർഗോഡ് വരെയുള്ള നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. ഉപ്പള മുസോടി, ഷിറിയ, കുമ്പള കോയിപ്പാടി, മൊഗ്രാൻ നാങ്കി, കൊപ്പളം, ചേരങ്കൈ , നെല്ലിക്കുന്ന്, ബല്ലാകടപ്പുറം, കസബ എന്നിവിടങ്ങളിലാണ് കടലേറ്റം രൂക്ഷമാകുന്നത്. ശക്‌തമായ മഴയോടൊപ്പം ഉണ്ടായ ചുഴലി കാറ്റിൽ വ്യാപക നാശ നഷ്‌ടമാണ് പ്രദേശങ്ങളിൽ ഉണ്ടായത്.
ജില്ലയിലെ 85 കിലോമീറ്ററിൽ 50 കിലോമീറ്റർ കടലോരവും രൂക്ഷമായ കടലാക്രമണ പ്രദേശമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഇത് തന്നെയാണ് ജില്ലയുടെ അവസ്‌ഥ. തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളും പുനരധിവാസ പ്രവർത്തനവുമൊക്കെ ആവിഷ്‌ക്കരിച്ചെങ്കിലും എല്ലാം കടലാസിൽ ഒതുങ്ങി പോയെന്ന് പ്രദേശ വാസികൾ പറഞ്ഞു. കടലാക്രമണം രൂക്ഷമാകുന്ന പ്രദേശങ്ങളിൽ ഉദ്യോഗസ്‌ഥരും ജന പ്രതിനിധികളും സന്ദർശനം നടത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും പിന്നീട് ആരും ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല. വർഷങ്ങളായി തീരദേശത്ത് താമസിക്കുന്ന പല കുടുംബങ്ങളുടെയും ഒരു തരി മണ്ണ് പോലും അവശേഷിപ്പിക്കാതെയാണ് കടലെടുക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു.
ജില്ലയിലെ കുറച്ച് സ്‌ഥലങ്ങളിൽ മാത്രമാണ് കടൽഭിത്തികൾ ഉള്ളത്. കടലേറ്റം തടയാൻ മുഴുവൻ തീരദേശങ്ങളിലും ശാസ്‌ത്രീയമായ രീതിയിൽ കടൽഭിത്തി നിർമിക്കണമെന്ന ആവശ്യം കടലോര വാസികൾ ഉന്നയിക്കുന്നുണ്ടെകിലും പദ്ധതികൾ എങ്ങുമെത്താറില്ല. എത്രയും പെട്ടന്ന് കടലാക്രമണം നേരിടുന്ന പ്രദേശങ്ങളിൽ കടൽഭിത്തി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Also: അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയും കാറ്റും; 12 ജില്ലകളില്‍ മുന്നറിയിപ്പ്