തിരുവനന്തപുരം: പേട്ട പള്ളിമുക്കിൽ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ കയ്യേറ്റം ചെയ്യാനുള്ള അവസരം മുഖ്യമന്ത്രി ഒരുക്കി നൽകിയെന്ന് ഗവർണർ ആരോപിച്ചു. തനിക്ക് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് വിമർശനം ഉന്നയിച്ച ഗവർണർ, തന്നെ കായികമായി നേരിടാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തോടെയാണ് എസ്എഫ്ഐ ഗുണ്ടകൾ ഇറങ്ങിയതെന്നും പറഞ്ഞു.
മുഖ്യമന്ത്രി കണ്ണൂരിൽ സ്വീകരിച്ച അതേ ശൈലി ഇവിടെയും പിന്തുടരാൻ ശ്രമിക്കുന്നു. എന്നെ കയ്യേറ്റം ചെയ്യാനുള്ള അവസരം മുഖ്യമന്ത്രി ഒരുക്കി നൽകി. മുഖ്യമന്ത്രി അറിയാതെ എന്റെ വാഹനത്തിന്റെ ഗ്ളാസിൽ ഇടിക്കാൻ പ്രതിഷേധക്കാർക്ക് എങ്ങനെ കഴിഞ്ഞു? ബ്ളഡി ക്രിമിനൽസ്. കാറിൽ വന്നു ആഞ്ഞടിക്കുന്നതാണോ ജനാധിപത്യം? എനിക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലീസിന് വീഴ്‌ച സംഭവിച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഇങ്ങനെ ചീറിയടുത്താൽ എന്താകും സ്‌ഥിതിയെന്നും ഗവർണർ ചോദിച്ചു.
എസ്എഫ്ഐ എന്നെ ഒന്നും ചെയ്‌തിട്ടില്ല. അവർ റോഡിൽ നിൽക്കുന്നത് കണ്ടു ഞാൻ പുറത്തിറങ്ങി. എന്നെ ഭീഷണിപ്പെടുത്താൻ ശ്രമിക്കേണ്ട. എന്നെ കണ്ടിട്ട് അവർ എന്തിനാണ് ഓടിപ്പോകുന്നത്. മുഖ്യമന്ത്രിയാണ് ഈ ആളുകളെ അയക്കുന്നത്. എന്നെ ശാരീരികമായി ഉപദ്രവിക്കാൻ തന്നെയാണ് അവരുടെ ലക്ഷ്യം. തിരുവനന്തപുരത്തിന്റെ റോഡുകളിൽ നടക്കുന്നത് ഗുണ്ടാ ഭരണമാണ്. അത് അനുവദിക്കില്ല. ഇത്തരം ഗുണ്ടായിസങ്ങൾ അനുവദിക്കാനാവില്ലെന്നും ഗവർണർ പറഞ്ഞു.
വൃത്തികെട്ട ഗുണ്ടാകളി എന്നോട് വേണ്ട. ഭരണഘടനാ സംവിധാനം തകർന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം എന്നെ കായികമായി നേരിടാനാണ് എസ്എഫ്ഐ പ്രതിഷേധിച്ചത്. ഈ സുരക്ഷയാണോ എനിക്കുവേണ്ടി ഒരുക്കിയത്. ക്രിമിനലുകളാണ് എനിക്കെതിരെ പ്രതിഷേധിക്കുന്നത്. ഭീഷണിപ്പെടുത്താനാണ് നീക്കമെങ്കിൽ വിലപ്പോവില്ല. ഗുണ്ടകളെ ഭരിക്കാൻ അനുവദിക്കില്ല. ഇങ്ങനെയാണെങ്കിൽ സാധാരണക്കാരായ പാവങ്ങൾ എന്തുചെയ്യുമെന്നും ഗവർണർ ചോദിച്ചു.
സർവകലാശാലയുമായി ബന്ധപ്പെട്ട ഗവർണറുടെ നിലപാടിന് എതിരേയായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. കരിങ്കൊടി പ്രതിഷേധത്തിനിടെ കാർ നിർത്തി ഗവർണർ പുറത്തേക്ക് ഇറങ്ങിയിരുന്നു. പ്രതിഷേധക്കാർ ഓടിവന്ന് കാറിന്റെ ചില്ല് അടിച്ചതായും ഗവർണർ പറഞ്ഞു. രാജ്‌ഭവൻ മുതൽ എയർപോർട് വരെയുള്ള യാത്രക്കിടെ മൂന്നിടത്താണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്കെതിരെ പ്രതിഷേധം നടത്തിയത്. പാളയം, ജനറൽ ആശുപത്രി, പേട്ട എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം.
Most Read| സുപ്രീം കോടതി വിധി ചരിത്രപരം, നിലപാടിലുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി