വയനാട്: സീതാമൗണ്ടിലിറങ്ങിയ കടുവയെ പിടികൂടാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്‌തമാകുന്നു. കടുവയെ ഉടനടി പിടികൂടാൻ നടപടിയില്ലെങ്കിൽ ശക്‌തമായ സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. അതേസമയം, കടുവക്കായി വനംവകുപ്പ് തിരച്ചിൽ ഊർജിതമാക്കി. കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ച കൊളവള്ളിയിൽ നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചു.
ബുധനാഴ്‌ചയാണ് സീതാമൗണ്ടിലെ കൃഷിയിടങ്ങളിൽ കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞത്. ഇതിനെ തുടർന്ന് രണ്ടുദിവസമായി ചെതലയം റേയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. എന്നാൽ കടുവയെ കണ്ടെത്താനായിട്ടില്ല.
വ്യാഴാഴ്‌ച ഗൃഹന്നൂരിനടുത്തെ കൃഷിയിടത്തിൽ നിന്ന് കടുവയുടെ കാൽപാടുകൾ ലഭിച്ചിരുന്നു. ഇതോടെയാണ് പ്രദേശത്തിറങ്ങിയത് കടുവയാണെന്ന് വനംവകുപ്പ് സ്‌ഥിരീകരിച്ചത്. കബനിക്ക് അക്കരെ നാഗർഹോള കടുവാ സങ്കേതത്തിൽ നിന്നാണ് പുഴ നീന്തിക്കടന്ന് കടുവ ഇവിടെയെത്തിയത് എന്നാണ് നിഗമനം.
വ്യാഴാഴ്‌ച രാത്രി ഗൃഹന്നൂർ സ്വദേശിയായ അണ്ണന്റെ വളർത്തുനായകളുടെ ജഡം വീടിന് സമീപം കണ്ടെത്തിയതിനെ തുടർന്ന് ഈ ഭാഗത്ത് വനംവകുപ്പ് രണ്ടു നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചു. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കടുവയെ മയക്കുവെടിവെച്ചോ കെണിയൊരുക്കിയോ പിടികൂടണമെന്ന ആവശ്യം ഉയർന്നിരുന്നു.
എന്നാൽ കടുവയെ വനത്തിലേക്ക് തുരത്താനാണ് വനംവകുപ്പിന്റെ തീരുമാനം. മറ്റു നടപടികൾ സ്വീകരിക്കാൻ വനംവകുപ്പ് ഉന്നതാധികാരികളുടെ അനുമതി ലഭിക്കണമെന്ന് ചെതലയം ഫോറസ്‌റ്റ് റേയ്ഞ്ച് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. രണ്ടുവർഷം മുമ്പ് മരക്കടവിലും കബനി കടന്ന് കടുവയെത്തിയിരുന്നു.
Malabar News: കേരള മുസ്‌ലിം ജമാഅത്തിന്റെ കോവിഡ് കാല സഹായവിതരണം കാന്തപുരം ഉൽഘാടനം ചെയ്‌തു