തിരുവനന്തപുരം: പുനര്‍ഗേഹം പദ്ധതിയില്‍ നിർമിച്ച വീടുകളുടെയും ഫ്ളാറ്റുകളുടെയും ഗൃഹപ്രവേശവും താക്കോല്‍ ദാനവും ഉൽഘാടനം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈനായി ആയിരുന്നു പരിപാടി. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി തീരത്ത് കുടിയൊഴിപ്പിക്കലോ ഭൂമി ഏറ്റെടുക്കലോ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തീരപ്രദേശത്തെ വേലിയേറ്റ മേഖലയില്‍ താമസിക്കുന്ന ജനങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് പുനര്‍ഗേഹം. പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയ 308 വീടുകളുടെയും 303 ഫ്ളാറ്റുകളുടെയും ഗൃഹപ്രവേശമാണ് മുഖ്യമന്ത്രി ഉൽഘാടനം ചെയ്‌തത്. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടികളുടെ ഭാഗമായിട്ടാണ് ഭവനങ്ങള്‍ പൂര്‍ത്തികരിച്ചത്.
പൊന്നാനിയിലും തിരുവനന്തപുരം ബീമാപള്ളിയിലുമാണ് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചത്. വീടുകള്‍ നിര്‍മിച്ചിരിക്കുന്നത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായാണ്.
വേലിയേറ്റ മേഖലയില്‍ 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന 7716 പേര്‍ മാറിത്താമസിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതില്‍ നിന്നും അര്‍ഹരായ ആളുകളെ നറുക്കിട്ടെടുത്താണ് വീടുകളും ഫ്‌ളാറ്റുകളും കൈമാറിയത്.
തിരുവനന്തപുരത്ത് 72ഉം കൊല്ലത്ത് 53ഉം ആലപ്പുഴയില്‍ 68ഉം എറണാകുളത്ത് 12ഉം തൃശൂരില്‍ 50ഉം മലപ്പുറത്ത് 21ഉം കോഴിക്കോട് 14ഉം കണ്ണൂരില്‍ 18ഉം വീടുകളാണ് ഗൃഹപ്രവേശനത്തിന് തയ്യാറായത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള 1,398 കോടി രൂപയും സംസ്‌ഥാന സര്‍ക്കാര്‍ വിഹിതമായ 1052 കോടി രൂപയുമുള്‍പ്പടെ 2,450 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ നീക്കിവെച്ചത്.
പൊന്നാനിയില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ താക്കോല്‍ ദാനം നിര്‍വഹിച്ചു. തിരുവനന്തപുരം ജില്ലയിലെ കാരോട് മന്ത്രി വി ശിവന്‍കുട്ടി, ബീമാപ്പള്ളിയില്‍ മന്ത്രി ആന്റണി രാജു, റോഷി അഗസ്‍റ്റിന്‍, അഞ്ചുതെങ്ങില്‍ അഡ്വ. ജിആര്‍ അനില്‍, ചവറയില്‍ ജെ ചിഞ്ചുറാണി, അമ്പലപ്പുഴയില്‍ വിഎന്‍ വാസവന്‍, എറണാകുളം വൈപ്പിനില്‍ മന്ത്രി പി രാജീവ്, തൃശൂര്‍ കയ്‌പമംഗലത്ത് കെ രാജന്‍, കോഴിക്കോട് അഡ്വ. പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു.
Most Read: ‘അടിയുറച്ച പോരാളി’; കനയ്യ കുമാർ കോണ്‍ഗ്രസിലേക്കെന്ന വാര്‍ത്തകള്‍ തള്ളി കാനം