തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ പുതിയ നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ നൂറുദിന പരിപാടിയിലൂടെ 1557 പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മെയ് 20ന് സർക്കാർ ഒരു വർഷം പൂർത്തീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്.
നേരത്തെ പ്രഖ്യാപിച്ച 100 ദിന പദ്ധതികൾ പൂർത്തീകരിച്ചതായും അദ്ദേഹം അറിയിച്ചു. ഈ ചുരുങ്ങിയ സമയത്തിൽ നമ്മുടെ നാട് ഒട്ടേറെ പ്രയാസങ്ങളിലൂടെ കടന്നു പോയി. കോവിഡിന്റെ രണ്ടും മൂന്നും തരംഗങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചു. സാധാരണ നിലയിൽ നടക്കേണ്ട പല പ്രവർത്തനങ്ങളും ഇക്കാരണത്താൽ തടസപ്പെട്ടു. എന്നാൽ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തടസം നേരിടാതെ സർക്കാർ പ്രവർത്തിച്ചു എന്നതിൽ ചാരിതാർഥ്യമുണ്ട്; മുഖ്യമന്ത്രി പറഞ്ഞു.
അധികാരത്തിൽ വന്ന് പ്രഖ്യാപിച്ച 100 ദിന പദ്ധതികൾ പൂർത്തീകരിച്ചുവെന്നും ഇപ്പോൾ ഒന്നാം വാർഷികത്തിന് മുന്നോടിയായി മറ്റൊരു നൂറ് ദിനപരിപാടി കൂടി പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഫെബ്രുവരി പത്തിനും മെയ് ഇരുപതിനും ഇടയിലായി പദ്ധതികൾ തീർക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും പുതിയ പദ്ധതികൾ:
- 464714 തൊഴിൽ അവസരങ്ങൾ ഉണ്ടാക്കും.
- ഉന്നത നിലവാരത്തിൽ ഉള്ള 53 സ്‌കൂളുകൾ നാടിനു സമർപ്പിക്കും.
- അതിഥി തൊഴിലാളികൾക്ക് അടക്കം കൂടുതൽ തൊഴിൽ ദിനങ്ങൾ കൊണ്ട് വരും.
- ലൈഫ് മിഷൻ വഴി 20000 വീടുകൾ നിർമിക്കും.
- സംസ്‌ഥാനത്ത് ആകെ വാതിൽപ്പടി സംവിധാനം കൊണ്ട് വരും.
- എല്ലാ ജില്ലയിലും സുഭിക്ഷ ഹോട്ടൽ.
- 15000 പേർക്ക് പട്ടയം നൽകും.
- ഭൂമിയിൽ ഡിജിറ്റൽ സർവേ തുടങ്ങും.
- ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി വഴി 10000 ഹെക്റ്ററിൽ ജൈവ കൃഷി തുടങ്ങും.
- 23 പുതിയ പോലീസ് സ്‌റ്റേഷനുകൾക്ക് തറക്കല്ലിടും.
- കുട്ടനാട് പദ്ധതിയുടെ ഭാഗമായി വേമ്പനാട് കായലിൽ ബണ്ടു നിർമാണം തുടങ്ങും.
- കിഫ്‌ബി വഴി ശബരിമല ഇടത്താവളങ്ങൾ നവീകരിക്കും.
- ഇടുക്കിയിൽ എയർ സ്‌ട്രിപ്പ് ഉൽഘാടനം ചെയ്യും.
- 1500 റോഡുകളുടെ ഉൽഘാടനം നടത്തും.
- ഇടുക്കിയിൽ എൻസിസി സഹായത്തോടെ നിർമിച്ച എയർ സ്‌ട്രിപ്പ് ഉൽഘാടനം ചെയ്യും.
- മൽസ്യ തൊഴിലാളികൾക്കുള്ള 532 വീടുകളുടെ താക്കോൽ ദാനം നടത്തും.
- കോഴിക്കോടും കൊല്ലത്തും മാലിന്യത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ളാന്റുകൾ സ്‌ഥാപിക്കും.
Most Read: സ്‌കൂൾ തുറക്കൽ; പുതിയ മാർഗരേഖ 12ന് പുറത്തിറക്കും