ബെയ്‌ജിങ്: രാജ്യത്തെ കുട്ടികള്‍ മോശമായി പെരുമാറുകയോ കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെടുകയോ ചെയ്‌താൽ മാതാപിതാക്കളെ ശിക്ഷിക്കുന്നതിനുളള നിയമം പാസാക്കാനൊരുങ്ങി ചൈന. കുട്ടികൾ ഇത്തരത്തിൽ കുറ്റങ്ങൾ ചെയ്യുന്നതിന് കാരണം വീടുകളില്‍ നിന്ന് കിട്ടുന്ന ശിക്ഷണമാണെന്നും അതിന് കാരണക്കാരായ മാതാപിതാക്കളെ ശിക്ഷിക്കണമെന്നുമാണ് നിയമത്തില്‍ പറയുന്നത്.
വീടുകളില്‍ നിന്ന് കൃത്യമായ ഗുണപാഠങ്ങള്‍ ലഭിക്കാത്തതിനാലാണ് കുട്ടികളുടെ ഭാഗത്തു നിന്ന് കുറ്റകൃത്യങ്ങളും മോശം പെരുമാറ്റവും ഉണ്ടാകുന്നതെന്നും നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന് കീഴിലുളള ലെജിസ്ളേറ്റീവ് അഫയേഴ്‌സ് കമ്മീഷന്‍ വക്‌താവ് സാങ് തിവൈ പറഞ്ഞു. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന കുട്ടികളുടെ മാതാപിതാക്കള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക ക്‌ളാസുകളിൽ പങ്കെടുക്കണമെന്ന് നിയമത്തില്‍ ശുപാര്‍ശ ചെയ്യുന്നു.
കുട്ടികള്‍ക്ക് ആവശ്യത്തിന് വിശ്രമം, വ്യായാമം, കളിസമയം എന്നിവ ലഭ്യമാകുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തണമെന്നും നിയമത്തില്‍ പറയുന്നു. കുട്ടികളിലെ ഗെയിമുകളോടുള്ള അമിതാസക്‌തി കുറക്കുന്നതിനായി ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നതിനുളള സമയം ഓരോ മണിക്കൂര്‍ വീതമായി കുറച്ചിരുന്നു.
കൂടാതെ പഠനഭാരം കുറക്കുന്നതിനായി ഹോം വര്‍ക്കുകള്‍ വെട്ടിക്കുറക്കുകയും, അവധി ദിനങ്ങളില്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ക്കായി ട്യൂഷന്‍ എടുക്കുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമവും ചൈനീസ് സര്‍ക്കാര്‍ ഈ അടുത്ത ദിവസം കൊണ്ടു വന്നിരുന്നു.
Most Read: ‘രാഹുല്‍ ഗാന്ധി ലഹരിക്ക് അടിമ’; വിവാദത്തിലായി ബിജെപി നേതാവിന്റെ പരാമര്‍ശം