പാലക്കാട്: ജില്ലയിലെ പുതുപ്പരിയാരത്ത് മകൻ കൊലപ്പെടുത്തിയ വൃദ്ധ ദമ്പതികളുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്തുവന്നു. മാതാപിതാക്കളെ അതിക്രൂരമായാണ് മകൻ കൊലപ്പെടുത്തിയതെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. മരിച്ച ചന്ദ്രന്റെയും ദേവിയുടെയും ശരീരത്തിൽ മുറിവുകൾ ഉണ്ടെന്നും മാതാപിതാക്കളുടെ വായിലേക്ക് സനൽ കീടനാശിനി ഒഴിച്ചെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അടുക്കളയിൽ നിന്നും അമ്മ ദേവി വെള്ളം എടുക്കാൻ പറഞ്ഞതാണ് അരുംകൊലക്ക് കാരണമായതെന്ന് സനൽ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. അരിവാളും കൊടുവാളും ഉപയോഗിച്ചാണ് അമ്മയെ സനൽ വെട്ടിവീഴ്‌ത്തിയത്. ദേവിയുടെ ശരീരത്തിൽ 33 വെട്ടുകൾ ഉണ്ടെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരിക്കുന്നത്. കൈകളിലും, കഴുത്തിലും, മുഖത്തും, തലയിലും വെട്ടേറ്റിട്ടുണ്ട്.
ദേവിയുടെ കരച്ചിൽ കേട്ട് മുറിയിൽ കിടന്നിരുന്ന അച്‌ഛൻ ചന്ദ്രൻ ബഹളം വെച്ചു. ഇത് കേട്ടതോടെ കിടപ്പുരോഗിയായ ചന്ദ്രനെ സനൽ കട്ടിലിൽ ഇട്ട് വെട്ടുകയായിരുന്നു. ചന്ദ്രന്റെ ശരീരത്തിലും 26 വെട്ടുകൾ ഉണ്ട്. ഇരുവരുടെയും വായിൽ സനൽ ഫുരുഡാൻ ഒഴിക്കുകയും ചെയ്‌തിരുന്നു. കൊലയ്‌ക്ക് ശേഷം സനൽ രക്‌തം കഴുകി കളയുകയായിരുന്നു. അമ്മയുടെ മൃതദേഹത്തിനരികെ ഇരുന്ന് ആപ്പിൾ കഴിച്ചെന്നും സനൽ പോലീസിൽ മൊഴി നൽകി.
ഇതിന് ശേഷമാണ് സനൽ ബെംഗളുരുവിലേക്ക് കടന്നത്. സനലിനെ കണ്ടെത്തുന്നതിനായി പോലീസ് കർണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കൃത്യം നടത്തിയ ശേഷം ബെംഗളൂരുവിൽ എത്തിയ സനൽ പിന്നീട് മൈസൂരിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ഇന്നലെ സനലിനെ പോലീസ് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Most Read: കോവിഡ് വ്യാപനം; ശബരിമലയിൽ മകരവിളക്ക് ദർശനത്തിന് കർശന നിയന്ത്രണം