ന്യൂഡെൽഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ രൂക്ഷമായ ബ്രിട്ടനിൽ നിന്നും എത്തുന്നവർക്ക് ക്വാറന്റയിൻ മാനദണ്ഡങ്ങൾ കർശനമാക്കി ഡെൽഹി സർക്കാർ. ഡെൽഹിയിലെ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനാണ് ബ്രിട്ടനിൽ നിന്നും തിരിച്ചെത്തുന്നവരെ കർശന നിയന്ത്രണങ്ങൾക്ക് വിധേയമാക്കുന്നതെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിങ് കെജ്‌രിവാൾ വ്യക്‌തമാക്കി.
യുകെയിൽ നിന്നും ഡെൽഹിയിൽ എത്തുന്നവരിൽ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആകുന്നവരെ പ്രത്യേകം ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റീവ് ആകുന്നവർ പ്രത്യേക കേന്ദ്രത്തിൽ 7 ദിവസം ക്വാറന്റയിനിലും പിന്നീട് 7 ദിവസം വീട്ടിൽ ക്വാറന്റയിനിലും കഴിയണം.
അതിനിടെ, ഡെൽഹി നിവാസികളായ 4 പേർക്ക് കൂടി പുതിയ വകഭേദത്തിൽപ്പെട്ട കൊറോണ വൈറസ് സ്‌ഥിരീകരിച്ചു. നിലവിൽ 13 പേർക്കാണ് ഡെൽഹിയിൽ രോഗം സ്‌ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയിലാകെ 82 പേർക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്‌ഥിരീകരിച്ചിട്ടുണ്ട്.
Read also: ഇന്ത്യ-യുകെ വിമാന സർവീസുകൾ പുനരാരംഭിച്ചു