ന്യൂഡെൽഹി: കോളേജുകളിലെ റാഗിങ് തടയാൻ കർശന മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഡെൽഹി സർവകലാശാല. ഒന്നാം വർഷ ബിരുദ ക്‌ളാസുകൾ നവംബർ 22ന് ആരംഭിക്കാനിരിക്കെയാണ് പുതിയ തീരുമാനം.
കോളേജുകളിൽ പ്രിൻസിപ്പലിന്റെ ഓഫിസിന് മുന്നിൽ സീൽ ചെയ്‌ത പരാതിപ്പെട്ടികൾ സ്‌ഥാപിക്കണമെന്നാണ് പ്രധാന നിർദ്ദേശം. പുതിയ വിദ്യാർഥികൾക്ക് കോളേജും ഡിപ്പാർട്മെന്റുകളും പരിചയപ്പെടുത്തുന്നതിനായി ഓറിയന്റേഷൻ ദിനങ്ങൾ പ്രഖ്യാപിക്കും.
റാഗിങ്ങിനെതിരെയുള്ള ബോധവൽകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌ഥാപനങ്ങൾക്ക് കാമ്പസിനുള്ളിൽ ബോർഡുകൾ ബാനറുകൾ എന്നിവ സ്‌ഥാപിക്കണം. മുതിർന്ന സ്‌ഥാപനത്തിന്റേയോ അധ്യാപകരുടെയോ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഡിസിപ്‌ളിനറി കമ്മിറ്റികളും രൂപീകരിക്കും. ഇതിൽ മുതിർന്ന വിദ്യാർഥികളെയും ഉൾപ്പെടുത്താം. വിദ്യാർഥികൾക്കിടയിലെ അച്ചടരാഹിത്യം പരിഹരിക്കാനും അനിഷ്‌ട സംഭവങ്ങൾ പരിഹരിക്കാനും നിരന്തര ജാഗ്രത ആവശ്യമാണ്. അതിനായി എൻഎസ്‌എസ്, എൻസിസി വാളണ്ടിയർമാരുടെ സഹായം തേടാവുന്നതാണ്.
റാഗിങ് നേരിടേണ്ടി വന്ന വിദ്യാർഥികൾക്ക് പരാതി നൽകുന്നതിനായി ഹോസ്‌റ്റലുകളിലും പരാതിപ്പെട്ടികൾ സ്‌ഥാപിക്കും. നിയോഗിക്കപ്പെട്ട ഉദ്യോഗസ്‌ഥർ ഇവ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കണം. വിദ്യാർഥികൾ ഐഡി കാർഡ് എപ്പോഴും കയ്യിൽ കരുതണം. ജാതി, ലിംഗം, മതം എന്നിവയുടെ അടിസ്‌ഥാനത്തിൽ ഒരു വിദ്യാർഥിയെയും ഉപദ്രവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഈ സാഹചര്യത്തിൽ ശിക്ഷാ നടപടികളെക്കാൾ പ്രതിരോധ നടപടികളാണ് പ്രധാനമെന്നും മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.
Also Read: ദത്ത് ലൈസൻസിന്റെ വ്യക്‌തമായ രേഖകൾ ഹാജരാക്കണം; ശിശുക്ഷേമ സമിതിയോട് കോടതി