നിലമ്പൂർ: രാഹുൽ ഗാന്ധി എംപി നൽകിയ പ്രളയ ദുരിതാശ്വാസ സാധനങ്ങൾ നിലമ്പൂരിൽ കെട്ടിക്കിടന്ന് നശിച്ച സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ്. എംപിയുടെ ഭക്ഷ്യകിറ്റുകൾ സമയത്ത് തന്നെ വിതരണം ചെയ്‌തിരുന്നുവെന്നും ഉപയോഗിക്കാൻ കഴിയാത്തവിധം മഴ നനഞ്ഞ് നാശമായവയാണ് മാറ്റിവെച്ചതെന്നും നേതാക്കൾ വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു.
പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ രാഹുൽ ഗാന്ധിയുടെയും മറ്റു നേതാക്കളുടെയും സഹകരണത്തോടെ ലക്ഷങ്ങളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് പാർട്ടി നടത്തിയത്. മലപ്പുറം നിലമ്പൂരിലെ 33 ഡിവിഷനുകളിലും വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കിറ്റുകൾ എത്തിച്ചുനൽകി, കോൺഗ്രസ് പറഞ്ഞു.
രണ്ട് ദിവസം മുൻപാണ് രാഹുൽ ഗാന്ധി എംപി നൽകിയ ഭക്ഷ്യകിറ്റുകൾ കെട്ടിടത്തിനുള്ളിൽ നശിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഭക്ഷ്യകിറ്റുകൾ കോൺഗ്രസ് പൂഴ്‌ത്തി വെച്ചതാണെന്നാണ് ഡിവൈഎഫ്ഐ ആരോപിച്ചത്.
സംഭവത്തിൽ കോൺഗ്രസ് പ്രാദേശിക കമ്മിറ്റിയോട് പാർട്ടി നേതൃത്വം വിശദീകരണം തേടിയിരുന്നു. ഇതിനെ തുടർന്നാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ വാർത്ത സമ്മേളനം നടത്തിയത്.
രാഷ്‌ട്രീയ മുതലെടുപ്പാണ് ഇത്തരം വിവാദങ്ങളിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. റീബിൽഡ് നിലമ്പൂരിന്റെ പേരിൽ പിവി അൻവർ എംഎൽഎ സ്വരൂപിച്ച ലക്ഷങ്ങൾ എന്തിന് വേണ്ടി ചെലവഴിച്ചുവെന്ന് സിപിഎം വെളിപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
ബ്ളോക്ക് പ്രഡിഡണ്ട് എ ഗോപിനാഥ്, മുനിസിപ്പൽ കോൺഗ്രസ് പ്രസിഡണ്ട് പാലോളി മെഹബൂബ്, യൂത്ത് കോൺഗ്രസ് മുൻസിപ്പൽ പ്രസിഡണ്ട് മൂർക്കൻ മാനു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Read also: നടിയെ ആക്രമിച്ച കേസ്; ഡിസംബർ രണ്ടിലേക്ക് മാറ്റി