ലഖ്‌നൗ: യുപിയിലെ ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് സംസാരിക്കാന്‍ വിളിച്ച പ്രസ് കോണ്‍ഫറന്‍സില്‍ മറ്റ് ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് മാദ്ധ്യമ പ്രവര്‍ത്തകനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിഷയത്തിന് പുറത്തു നിന്ന് ചോദ്യങ്ങൾ ചോദിച്ച് ശ്രദ്ധ തിരിക്കരുതെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്
“ഇക്കാര്യം ദയവ് ചെയ്‌ത് മനസിലാക്കാൻ ശ്രമിക്കണം. കര്‍ഷകരുടെ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കാനുള്ള പ്രസ് കോണ്‍ഫറന്‍സാണ്, യുപിയില്‍ നടന്ന കൊലപാതകത്തെക്കുറിച്ച് സംസാരിക്കാനാണ്. നിങ്ങളതില്‍ നിന്ന് ശ്രദ്ധ തിരിക്കരുതെന്നാണ് ഞാന്‍ നിര്‍ദ്ദേശിക്കുന്നത്, ഞാന്‍ അതിനെക്കുറിച്ച് സംസാരിക്കാനാണ് വന്നത്. കര്‍ഷകരെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഞാന്‍ സ്വാഗതം ചെയ്യുന്നു”-രാഹുല്‍ പറഞ്ഞു. യുപിയിൽ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി മാദ്ധ്യമങ്ങളോട് സംസാരിക്കാൻ തീരുമാനിച്ചത്.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി ഭരിക്കുന്ന യുപിയിൽ കര്‍ഷകര്‍ക്ക് നേരെ നടന്ന ആക്രമണം സർക്കാർ നടത്തിയതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരെ ജീപ്പ് കയറ്റി കൊല്ലുകയാണെന്നും ആസൂത്രിതമായി കര്‍ഷകരെ തകര്‍ക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് സംഘം കര്‍ഷകരുടെ കുടുംബത്തെ കാണുമെന്നും പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും മൂന്ന് പേര്‍ക്ക് പോകാമെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ലഖ്‌നൗവില്‍ എത്തിയിട്ടും ലഖിംപൂരില്‍ പോകാതിരുന്നതിനെപ്പറ്റിയും രാഹുല്‍ വിമർശിച്ചു.
അതേസമയം, സമാധാനപരാമായി പ്രതിഷേധം നടത്തിയ കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് പോലീസിന്റെ എഫ്‌ഐആറിൽ പറയുന്നത്. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടി ഉതിർത്തതായും എഫ്ഐആറില്‍ പറയുന്നു.
കഴിഞ്ഞ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിയോടെ, ആശിഷ് മിശ്രയും 15-20 ആയുധധാരികളായ ആള്‍ക്കാരും മൂന്ന് ഫോര്‍ വീലറുകളില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നതിനിടയിലേക്ക് അതിവേഗത്തില്‍ വന്നുവെന്നും ആശിഷ് തന്റെ വാഹനത്തിന്റെ ഇടതുവശത്ത് ഇരുന്നുകൊണ്ട് കർഷകർക്ക് നേരെ വെടിയുതിർത്തു എന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. പിന്നീട് ഇയാൾ കരിമ്പിന്‍ കാട്ടില്‍ ഒളിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
ആശിഷ് മിശ്രയെയും പേരറിയാത്ത 15-20 പേരെയും പ്രതി ചേര്‍ത്ത് കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, അമിതവേഗം, കലാപമുണ്ടാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട് . അജയ് മിശ്രയുടെ പേര് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഇത്രയധികം തെളിവ് ലഭിച്ചിട്ടും ആശിഷ് മിശ്രയെ പോലീസ് ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല. സമാധാനപരമായി പ്രതിഷേധിച്ച് നടന്നുപോകുന്ന കര്‍ഷകരെ പിന്നിൽ നിന്ന് ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ആരാണ് വാഹനം ഓടിക്കുന്നതെന്നും വീഡിയോയില്‍ വ്യക്‌തമല്ല. ഇതിന് പിറകേയായി സൈറണ്‍ മുഴക്കി മറ്റൊരു വാഹനവും കടന്നു പോകുന്നതായി വീഡിയോയിൽ കാണുന്നുണ്ട്.
Read also: അവൾ ഇന്ദിരയുടെ കൊച്ചുമകൾ; ശബ്‌ദത്തിനും കണ്ണുകൾക്കും ആ മൂർച്ച ഉണ്ടാവും; ശിവസേന