തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭയിൽ നിന്ന് വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കരയിൽ നിന്ന് വിജയിച്ച യുആർ പ്രദീപും എംഎൽഎമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു. നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ സ്‌പീക്കർ എഎൻ ഷംസീർ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രിമാരും സന്നിഹിതരായിരുന്നു. ദൈവനാമത്തിൽ രാഹുലും സഗൗരവം പ്രദീപും സത്യപ്രതിജ്‌ഞ ചെയ്‌തു. വീണ്ടും നിയമസഭയിൽ എത്തുന്നതിൽ സന്തോഷമുണ്ടെന്നും നാടിന്റെ വിഷയങ്ങൾ പഠിച്ച് സഭയിൽ അവതരിപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്നും യുആർ പ്രദീപ് പറഞ്ഞു.
രണ്ടാം തവണയാണ് പ്രദീപ് ചേലക്കരയെ സഭയിൽ പ്രതിനിധീകരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എകെ ആന്റണിയുമായി കൂടിക്കാഴ്‌ച നടത്തി. സത്യപ്രതിജ്‌ഞയ്‌ക്ക് ശേഷം സ്വന്തം നാടായ പത്തനംതിട്ട അടൂരിലെത്തുന്ന രാഹുലിന് അവിടെയും സ്വീകരണം ഒരുക്കിയിട്ടുണ്ട്. ആദ്യമായാണ് രാഹുൽ നിയമസഭയിൽ എത്തുന്നത്.
ശക്‌തമായ ത്രികോണ മൽസരം നടന്ന പാലക്കാട് നിന്നും തകർപ്പൻ വിജയവുമായാണ് യൂത്ത് കോൺഗ്രസ് നേതാവ് നിയമസഭയിലെത്തുന്നത്. 18,724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൻഡിഎ സ്‌ഥാനാർഥി സി കൃഷ്‌ണകുമാറിനെ രാഹുൽ പരാജയപ്പെടുത്തിയത്. ചേലക്കരയിലെ ചെങ്കോട്ട നിലനിർത്തിയാണ് യുആർ പ്രദീപ് ഇത്തവണയും നിയമസഭയിലെത്തുന്നത്. 12,220 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്‌ഥാനാർഥി രമ്യ ഹരിദാസിനെ പരാജയപ്പെടുത്തി രണ്ടാം തവണയും പ്രദീപ് നിയമസഭാ അംഗമാകുന്നത്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’