മാനന്തവാടി: റേഷൻ കട ഉടമയുടെ വീട്ടിൽ നിന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ റേഷനരി പിടികൂടി. ദ്വാരകയിലെ റേഷൻ കടയുടമ കെല്ലൂർ സ്വദേശി കെ നിസാറിന്റെ നിർമ്മാണത്തിലുള്ള വീട്ടിൽ സൂക്ഷിച്ച എഫ് സി ഐ മുദ്രയോടു കൂടിയ 64 ചാക്ക് റേഷനരി ആണ് പിടികൂടിയത്. പ്രാദേശിക ചുമട്ടു തൊഴിലാളികളും പൊതു പ്രവർത്തകരുമാണ് നിസാറിന്റെ വീട്ടിൽ അരി സൂക്ഷിക്കുന്ന വിവരം അധികൃതരെ അറിയിച്ചത്.
സോനാ മസൂരി (മുഹന്നിദ്) എന്നെഴുതിയ 20 കിലോഗ്രാമിന്റെ 242 ബാഗുകളിൽ അരി സൂക്ഷിച്ചതായും കണ്ടത്തി. പൊതുവിപണിയിൽ വിൽക്കാനായി റേഷനരി ബാഗിലേക്ക് മാറ്റി സൂക്ഷിക്കുക ആയിരുന്നെന്ന് അധികൃതർ പറഞ്ഞു. പിടിച്ചെടുത്ത അരി കെല്ലൂർ മൊക്കത്തുള്ള സിവിൽ സപ്ലൈസ് എൻഎഫ്എസ്എ ഗോഡൗണിലേക്ക് മാറ്റി.
Malabar News: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി നാളെ മുതല്‍ കോവിഡ് ആശുപത്രി
സംഭവവുമായി ബന്ധപ്പെട്ട് ദ്വാരക, കെല്ലൂർ എന്നിവിടങ്ങളിലെ റേഷൻ കടകളിൽ സിവിൽ സപ്ലൈസ് അധികൃതർ പരിശോധന നടത്തി. തുടർന്ന്, ദ്വാരകയിലെ ആർഡി 35-ാം നമ്പർ റേഷൻ കടയിൽ സ്‌റ്റോക്കിൽ ആറു ക്വിന്റൽ അരി കൂടുതലാണെന്ന് കണ്ടെത്തി. തുടർന്ന് ഗോഡൗൺ സീൽ ചെയ്‌തു. അന്വേഷണ വിധേയമായി ബന്ധപ്പെട്ട റേഷൻകടകൾ സസ്‌പെന്‍ഡ് ചെയ്യും.
താലൂക്ക് സപ്ലൈ ഓഫീസർ പി ഉസ്‌മാൻ, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ എസ്ജെ വിനോദ്, ടി സീമ, ജോഷി മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.