പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് മേഖലയിൽ കനത്ത മഴ തുടരുന്നു. ഇന്ന് ഉച്ചയോടെ തുടങ്ങിയ മഴയാണ് മലയോര മേഖലയിൽ ശക്‌തി പ്രാപിച്ചത്. മരം വീണും മഴവെള്ളപ്പാച്ചിൽ മൂലവും അട്ടപ്പാടി ചുരം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇതേതുടർന്ന്, ചുരം വഴിയുള്ള യാത്രയിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചുരത്തിൽ മൂന്നിടങ്ങളിലായി മരം വീണ് ഗതാഗത തടസം ഉണ്ടായി. എന്നാൽ, മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്‌ഥാപിച്ചിട്ടുണ്ട്.
അതേസമയം, കാഞ്ഞിരപ്പുഴ പൂഞ്ചോലയിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഇതോടെ മേഖലയിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്. കാഞ്ഞിരപ്പുഴയിലും ഗതാഗത തടസം രൂക്ഷമാണ്. മന്ദംപൊട്ടി തോട് കരകവിഞ്ഞ് പാലം വെള്ളത്തിനടിയിലായി. ആനമൂളി പുഴ കരകവിഞ്ഞതിനെ തുടർന്ന് അമ്പകടവ് ഭാഗത്തെ വീടുകളിലേക്ക് വെള്ളം കയറി.
കുന്തിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തരിശ്, വെള്ളപ്പാടം ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ഇരുമ്പകച്ചോല, മെഴുകുംപാറ, പൊതുവപ്പാടം തുടങ്ങിയ മേഖലകളിലെ തോടുകളും പുഴകളും കരകവിഞ്ഞ് ഒഴുകുകയാണ്. മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി ഏക്കറ് കണക്കിന് കൃഷിയിടങ്ങൾ നശിച്ചു. കോൽപ്പാടം കോസ്‌വേയിലും തെങ്കര പഞ്ചായത്തിലെ മുണ്ടക്കണ്ണി ഭാഗത്തും വെള്ളം കയറി.