ദിസ്‌പൂർ: അസം തിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രിയായിരുന്ന സർബാനന്ദ സോനോവാലിനും നൽകി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജ്‌നാഥ് സിങ്.
നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും സോനോവാലിന്റെ നേതൃത്വത്തിലുള്ള സംസ്‌ഥാന സർക്കാരും ചെയ്‌ത ജനകീയ നയങ്ങൾ ഒരിക്കൽകൂടി അസമിൽ നിയമസഭാ തിരഞ്ഞെടുപ്പ് ജയിക്കാൻ ബിജെപിയെ സഹായിച്ചുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
അസമിലെ ജയത്തോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. അതേസമയം ബംഗാളിലെ ജയത്തിന് മമതാ ബാനര്‍ജിയെ രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. പിണറായി വിജയന്‍, എംകെ സ്‌റ്റാലിന്‍ എന്നിവരെയും അഭിനന്ദിച്ചിട്ടുണ്ട്.
അസമിൽ ആകെ 126 സീറ്റുകളിൽ 57 സീറ്റുകളിൽ മുന്നിട്ടു നിൽക്കുകയാണ് ബിജെപി. കോൺഗ്രസ് 28 സീറ്റുകളിലും എഐയുഡിഎഫ് 14 ഇടത്തും എജിപി പതിനൊന്നിടത്തും മുന്നിലുണ്ട്. ബിപിഎഫ് ഒരിടത്ത് മാത്രമാണ് മുന്നിലുള്ളത്. സോനോവാൽ മജൂലിയിലും ബിജെപിയുടെ സ്‌റ്റാർ കാംപയിനറായ ഹിമാന്ത ബിശ്വ ശർമ ജലൂക്ബാരിയിലും ലീഡ് ചെയ്യുകയാണ്. അതേസമയം, സിഎഎ വിരുദ്ധ ആക്‌റ്റിവിസ്‌റ്റ് അഖിൽ ഗൊഗോ സിബ്‌സാഗർ മണ്ഡലത്തിലും മുന്നിലുണ്ട്.
Read Also: രാഷ്‌ട്രീയ ചരിത്രം തിരുത്തി നാടിന്റെ വിജയം; മുഖ്യമന്ത്രി പിണറായി വിജയന്‍