ന്യൂഡെൽഹി: കേന്ദ്രസർക്കാർ കാർഷിക നിയമങ്ങളിൽ ചർച്ചക്ക് വഴിതുറക്കാൻ ആവശ്യപ്പെട്ട് സംയുക്‌ത കിസാൻ മോർച്ച. സമരത്തിലുള്ള കർഷകരുമായി ചർച്ച തുടരണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കിസാൻ മോർച്ചയുടെ പ്രതികരണം. കർഷകർ എപ്പോഴും ചർച്ചക്ക് തയ്യാറായിരുന്നു എന്നും ഇപ്പോഴുള്ള തടസ്സങ്ങൾ സർക്കാർ നീക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ചർച്ചയിലൂടെ ഏതൊരു പ്രശ്‌നത്തിനും പരിഹാരം കാണാനാകുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ‘ബിജെപി കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പ്രതിജ്‌ഞാബദ്ധമാണ്. മിനിമം താങ്ങുവില ഒരിക്കലും ഇല്ലാതാവില്ല. ഞങ്ങളെല്ലാം കാർഷികകുടുംബങ്ങളിൽ നിന്നുള്ളവരാണ്. കാർഷികമേഖലക്ക് ഗുണകരമാവുന്ന ഭേദഗതികൾക്കും പരിഹാരങ്ങൾക്കും സർക്കാർ തയ്യാറാണ്,’ രാജ്നാഥ് സിങ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ചർച്ചക്കുള്ള തടസ്സം തീർക്കേണ്ടത് സർക്കാരാണെന്ന് സംയുക്‌ത കിസാൻ മോർച്ച അറിയിച്ചത്.
അതേസമയം ബിജെപി ഭരിക്കുന്ന ഹരിയാനയിൽ ഭരണകക്ഷി സാമാജികർക്ക് സാമൂഹികവിലക്ക് ഏർപ്പെടുത്തിയതിനെതിരേ നിയമസഭയിൽ പ്രമേയം കൊണ്ടുവന്ന നടപടിയെ കിസാൻ മോർച്ച എതിർത്തു. പൊതുസ്വത്തു നശിപ്പിച്ചാൽ വീണ്ടെടുക്കാനുള്ള ഹരിയാന ക്രമസമാധാന ബിൽ കർഷകർക്കെതിരേ കള്ളക്കേസെടുക്കാനാണ് സർക്കാർ കൊണ്ടുവന്നിട്ടുള്ളത് എന്നാണ് നേതാക്കളുടെ ആരോപണം.
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള കർഷകരുടെ സമരം ശക്‌തമായി തുടരുകയാണ്. രാജ്യാതിർത്തിയിൽ സ്‌ഥിര ഭവനങ്ങൾ നിർമിച്ചുകൊണ്ട് സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് കർഷകർ.
Read Also: ബാങ്കുകളുടെ സ്വകാര്യവൽക്കരണം; ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് ധനമന്ത്രി