അഹമ്മദാബാദ്: കോവിഡ് ബാധയെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന രാജ്യസഭാ എംപി അഭയ് ഭരദ്വജ് (66) അന്തരിച്ചു. ചെന്നൈയില്‍ എംജിഎം ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോവിഡ് ബാധിതനായി കഴിഞ്ഞ മൂന്ന് മാസമായി ചികില്‍സയിലായിരുന്നു ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപി അഭയ് ഭരദ്വജ്.
ഓഗസ്‌റ്റ് 31 നാണ് അഭയ് ഭരദ്വജിനും കുടുംബത്തിനും കോവിഡ് സ്‌ഥിരീകരിച്ചത്. അന്നുമുതല്‍ ഭരദ്വജ് കോവിഡ് ചികില്‍സയിലായിരുന്നു. ഗുജറാത്തിലെ രാജ്കോട്ടിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനേ തുടര്‍ന്ന് ചെന്നൈയിലെ എംജിഎം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പ്രമുഖ അഭിഭാഷകനായിരുന്ന അഭയ് ഭരദ്വജ് ഈ വര്‍ഷം ജൂണിലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഓഗസ്‌റ്റില്‍ പാര്‍ട്ടി യോഗങ്ങളിലും രാജ്കോട്ടിലെ റോഡ്ഷോയിലും പങ്കെടുത്ത സമയത്താണ് അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്.
രാജ്യത്തിന് തിളക്കമാര്‍ന്നതും ഉള്‍ക്കാഴ്‌ചയുള്ളതുമായ ഒരു വ്യക്‌തിയെ നഷ്‌ടപ്പെട്ടതായി അഭയ് ഭരദ്വജിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു.
Read Also: കർഷകർ തീവ്രവാദികളല്ല, രാജ്യത്തിന്റെ നട്ടെല്ലാണ്; ചന്ദ്രശേഖർ ആസാദ്