ന്യൂഡെൽഹി: ഇന്ത്യയിൽ തുടർച്ചയായി കുതിച്ചുയരുന്ന ഇന്ധനവിലയെ വിമർശിച്ച് രാജ്യസഭാ എംപി സുബ്രഹ്‌മണ്യൻ സ്വാമി. ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌ത അദ്ദേഹത്തിന്റെ കുറിപ്പ് ഇതിനോടകം തന്നെ ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു.
‘രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93, സീതയുടെ നേപ്പാളിൽ 53 രൂപ, രാവണന്റെ ലങ്കയിൽ 51 രൂപയും’ എന്നായിരുന്നു സുബ്രഹ്‌മണ്യൻ സ്വാമിയുടെ ട്വീറ്റ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ജനശ്രദ്ധ നേടിയ എംപിയുടെ ട്വീറ്റ് നിരവധി ആളുകൾ റീട്വീറ്റും ചെയ്‌തു. ആഗോളവിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില താരതമ്യേന കുറവായിരുന്നിട്ടും രാജ്യത്തെ ഇന്ധനവിലയിൽ തുടർച്ചയായി വർധനവ് ഉണ്ടാകുന്നതിന് എതിരേയായിരുന്നു എംപിയുടെ വിമർശനം.
— Subramanian Swamy (@Swamy39) February 2, 2021
രാജ്യതലസ്‌ഥാനമായ ഡെൽഹിയിൽ പെട്രോൾ ലിറ്ററിന് 83.30 രൂപയും ഡീസലിന് 76.48 രൂപയുമാണ് വില. മുംബൈയിൽ യഥാക്രമം 92.86 രൂപയും 86.30 രൂപയുമാണ് വില. അതേസമയം, പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടാകില്ലെന്നും എക്‌സൈസ് തീരുവ കുറച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വിശദീകരിച്ചു. കേന്ദ്രസർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
Also Read: 5 വർഷ കാലയളവിൽ രാജ്യത്ത് ആത്‍മഹത്യ ചെയ്‌തത് 58,243 കർഷകർ; കേന്ദ്രം