പെരിന്തൽമണ്ണ: 16 കാരിയെ കാസർഗോഡ് ബേക്കലിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. നിലമ്പൂർ അമരമ്പലം ചുള്ളിയോട് പൊന്നങ്കല്ല് പാലപ്ര വീട്ടിൽ സെബീറിനെയാണ് (25) പെരിന്തൽമണ്ണ എസ്‌ഐ സികെ നൗഷാദിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പോലീസിന്റെ പിടിയിലായി.
കേസിലെ ഒന്നാം പ്രതി കാസർഗോഡ് അഴമ്പിച്ചി സ്വദേശി മുളകീരിയത്ത് പൂവളപ്പ് വീട്ടിൽ അബ്‌ദുൾ നാസിർ (24), മൂന്നാം പ്രതി പോരൂർ മാലക്കല്ല് മുല്ലത്ത് വീട്ടിൽ മുഹമ്മദ് അനസ് (19) എന്നിവരെ ഈ മാസം ആദ്യം പോലീസ് പിടികൂടിയിരുന്നു. ഓഗസ്‌റ്റ് 27ന് ആയിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പെൺകുട്ടിയെ നാസറിന്റെ നിർദ്ദേശപ്രകാരം സബീറും അനസും സെബീറിന്റെ കാറിൽ ആദ്യം നീലേശ്വരത്ത് കൊണ്ടുപോയി.
പിന്നീട് വഴിയിൽ കാത്തുനിന്ന നാസറിനെയും കൂട്ടി ബേക്കൽ ബീച്ചിലേക്ക് പോകവേയാണ് കാറിൽവെച്ച് പീഡനശ്രമം നടന്നത്. തുടർന്ന് പെൺകുട്ടി ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് പോക്‌സോ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തത്. ഇൻസ്‌റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിക്ക് നേരെയാണ് പീഡനശ്രമം നടന്നത്. കോടതിയിൽ ഹാജരാക്കിയ സെബീറിനെ റിമാൻഡ് ചെയ്‌തു.
Most Read: ജീവനും ധന്യയും ഓൺലൈനിൽ ഒന്നിച്ചു; സംസ്‌ഥാനത്തെ ആദ്യ ഡിജിറ്റൽ വിവാഹം