കൊല്ലം: പ്രമുഖ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാൽസംഗ കേസ്. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വിവാഹ വാഗ്‌ദാനം നൽകി കൊച്ചിയിലെ 2 ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ്ഐആർ റിപ്പോർട്. ആലുവയിലെ ഫ്‌ളാറ്റിൽ എത്തിച്ച് പീഡിപ്പിച്ചതായും എഫ്‌ഐആർ റിപ്പോർട്ടിൽ പറയുന്നു. ഒളിവിലായ ശ്രീകാന്ത് വെട്ടിയാറിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
യൂട്യൂബ് വ്ളോഗിങ്ങിലൂടെയും ട്രോൾ വീഡിയോകളിലൂടെയും പ്രശസ്‌തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈംഗിക ആരോപണം ഉയർന്നത് ഈയിടെയാണ്. ‘വിമൻ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ്’ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാൽസംഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്. എന്നാൽ ഇന്നലെ വീണ്ടും അതേ പേജിലൂടെ മറ്റൊരാൾ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി രംഗത്ത് വന്നിരുന്നു.
ശ്രീകാന്ത് വെട്ടിയാർ പ്രണയം നടിച്ച് പല ആവശ്യങ്ങൾക്കായി ഉപയോഗിച്ചവരിൽ ഒരാൾ എന്നു പറഞ്ഞാണ് നീണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ പ്രാരാബ്‌ധങ്ങൾ പറഞ്ഞും അമ്മയ്‌ക്ക് മാനസിക വൈകല്യം ആണെന്ന് പറഞ്ഞുമൊക്കെയാണ് ശ്രീകാന്ത് വെട്ടിയാർ സഹതാപം നേടാൻ തുടങ്ങിയതെന്ന് കുറിപ്പിൽ പറയുന്നു. സാമ്പത്തിക ചൂഷണത്തിനു പുറമെ മാനസിക, വൈകാരിക ഉപദ്രവങ്ങൾ നേരിട്ടെന്നും കുറിപ്പിൽ ആരോപിക്കുന്നു.
Read Also: ദേശീയ പതാക അശ്രദ്ധമായി ഉപേക്ഷിക്കരുത്; നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം