ന്യൂ ഡെല്‍ഹി: ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ പുത്തന്‍ സംവിധാനവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ പോസിറ്റീവ് പേ സിസ്റ്റവുമായാണ് ആര്‍ ബി ഐ എത്തിയിരിക്കുന്നത്. ഉയര്‍ന്ന തുകയുടെ ചെക്കുകള്‍ക്കാണ് ഇത് ബാധകമാവുക. 2021 ജനുവരി ഒന്നുമുതല്‍ സംവിധാനം യാഥാര്‍ത്ഥ്യമാകും എന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
ചെക്ക് സമര്‍പ്പിച്ചയാള്‍ എസ്.എം.എസ്, മൊബൈല്‍ ആപ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എ.ടി.എം തുടങ്ങിയ ഏതെങ്കിലും ഇലക്ട്രോണിക് രീതിയിലൂടെ ചെക്കിലെ വിവരങ്ങള്‍ ബാങ്കിന് കൈമാറുന്നതാണ് പോസിറ്റിവ് പേ സിസ്റ്റം. 50,000 രൂപക്കുമേലുള്ള ചെക്കില്‍ പണം കൈമാറ്റത്തിന് ഉപഭോക്താവിന്റെ ആവശ്യപ്രകാരമാണ് പോസിറ്റീവ് പേ സിസ്റ്റം ഏര്‍പ്പെടുത്തുകയെങ്കില്‍ അഞ്ചുലക്ഷത്തില്‍ കൂടുതലുള്ള തുകയുടെ ചെക്കിന് ഇനി മുതല്‍ ബാങ്കുകള്‍ സ്വമേധയാ പോസിറ്റീവ് പേ സിസ്റ്റം ഏര്‍പ്പെടുത്തും.
ഇലക്ട്രോണിക് രീതിയിലൂടെ ലഭിക്കുന്ന വിവരം ചെക്കിലെ വിവരങ്ങളുമായി ഒത്തുനോക്കിയ ശേഷം മാത്രമേ പണം കൈമാറ്റത്തിനായി ബാങ്ക് ചെക്ക് സമര്‍പ്പിക്കുകയുള്ളു. ഈ പുതിയ സംവിധാനത്തിലൂടെ രാജ്യത്തെ ചെക്ക് തട്ടിപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിയുമെന്നാണ് ആര്‍ ബി ഐ കരുതുന്നത്.
Read Also: വായു നിലവാരം പൂർവ്വസ്ഥിതിയിൽ; ഡെൽഹിയിൽ ആശ്വാസം