ന്യൂഡെൽഹി: 45 വയസിന് മുകളിലുള്ള മുഴുവൻ കേന്ദ്ര സർക്കാർ ജീവനക്കാരും വാക്‌സിൻ സ്വീകരിക്കണമെന്ന് കേന്ദ്രം. രാജ്യത്തെ കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് രോഗവ്യാപനം പിടിച്ചുനിർത്താൻ സർക്കാർ ജീവനക്കാർ വാക്‌സിൻ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്.
വാക്‌സിൻ സ്വീകരിച്ച ശേഷവും ജീവനക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും സർക്കാർ ഉത്തരവിൽ നിർദേശിക്കുന്നു. ഏപ്രിൽ ഒന്ന് മുതലാണ് രാജ്യത്തെ 45 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ വിതരണം ആരംഭിച്ചത്.
രോഗികളുടെ എണ്ണം ക്രമാധീതമായി ഉയരുന്ന പശ്‌ചാത്തലത്തിലാണ് അർഹരായ ജീവനക്കാരും വാക്‌സിനെടുക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്‌ഥാനത്തുള്ള ഇന്ത്യയിൽ തിങ്കളാഴ്‌ച പ്രതിദിന രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 96,982 പേർക്കും രോഗം സ്‌ഥിരീകരിച്ചിരുന്നു. 442 മരണവും റിപ്പോർട് ചെയ്‌തു. രോഗവ്യാപന രൂക്ഷമായ മഹാരാഷ്‌ട്രയിൽ 50000ത്തിനടുത്താണ് പ്രതിദിന രോഗികളുടെ എണ്ണം. പ്രതിദിന കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്‌ച മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
Read Also: കോവിഡ് വ്യാപനം രൂക്ഷമായ സംസ്‌ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം; 50 ഉന്നതതല സംഘങ്ങൾ രൂപീകരിച്ചു