ന്യൂഡെൽഹി : രാജ്യത്ത് ഇന്ന് റെക്കോർഡ് വാക്‌സിനേഷൻ. 69 ലക്ഷം ഡോസ് വാക്‌സിനാണ് ഇന്ന് രാജ്യത്ത് വിതരണം ചെയ്‌തത്. ഇന്നാണ് രാജ്യത്ത് പുതിയ വാക്‌സിൻ നയം നിലവിൽ വന്നത്. ഇതിനെ തുടർന്നാണ് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചിരിക്കുന്നത്.
രാജ്യത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയധികം ആളുകൾ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നത്. വാക്‌സിൻ വിതരണത്തിലെ അസമത്വത്തിനെതിരെ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് കേന്ദ്രം പുതിയ വാക്‌സിൻ നയം നടപ്പാക്കിയത്. 18 വയസിന് മുകളിൽ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരൻമാർക്കും സൗജന്യമായി കോവിഡ് വാക്‌സിൻ സ്വീകരിക്കാം. ഓരോ സംസ്‌ഥാനങ്ങളിലെയും രോഗ വ്യാപന നിരക്ക്, ജനസംഖ്യ, തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് എത്ര ഡോസ് വാക്‌സിൻ നൽകണമെന്ന് കേന്ദ്രം തീരുമാനിക്കുക.
രാജ്യത്ത് നിലവിൽ കഴിഞ്ഞ 2 ആഴ്‌ചയായി കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെ തുടരുകയാണ്. കൂടാതെ രാജ്യത്ത് കോവിഡിന്റെ ഡെൽറ്റ പ്ളസ് വകഭേദം ബാധിച്ചവരുടെ എണ്ണം 20 ആയി. മഹാരാഷ്‌ട്ര, തമിഴ്‌നാട്, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഇപ്പോൾ ഡെൽറ്റ പ്ളസ് വകഭേദം കണ്ടെത്തിയത്. നിലവിൽ രോഗമുക്‌തരുടെ എണ്ണത്തിൽ ഉണ്ടാകുന്ന ഉയർച്ചയും, രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവും മൂലം ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
Read also : സ്‌കോളര്‍ഷിപ്പ്: വിദഗ്‌ധസമിതി പൊതുധാരണ കുറ്റമറ്റതാകണം; എസ്‌വൈഎസ്‍