ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം വടക്കൻ തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ചെന്നൈ വീണ്ടും പ്രളയഭീതിയിൽ. ഇന്ന് മുതൽ കനത്ത മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്. കൂടാതെ അതിതീവ്ര മഴയുടെ പശ്‌ചാത്തലത്തിൽ നാളെ ചെന്നൈയിൽ റെഡ് അലർടും പ്രഖ്യാപിച്ചു. ചെന്നൈക്ക് ഒപ്പം തന്നെ സമീപ ജില്ലകളായ കാഞ്ചീപുരം, ചെങ്കൽപെട്ട്, വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമല, കള്ളക്കുറിച്ചി, വിഴുപ്പുറം, മയിലാടുതുറ എന്നിവിടങ്ങളിലും ശക്‌തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ദിവസങ്ങൾക്ക് മുൻപുണ്ടായ കനത്ത മഴയെ തുടർന്ന് മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. ഇതുവരെ ഈ പ്രദേശങ്ങൾ പഴയപടി എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും മഴ കനക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴ വീണ്ടും ശക്‌തമായാൽ പ്രളയം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ ജനങ്ങൾ. ശക്‌തമായ മഴക്കൊപ്പം വെള്ളക്കെട്ട് തുടരുന്നതിനാൽ പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
മഴ കുറഞ്ഞിട്ടും നഗരത്തിലടക്കം രൂപപ്പെട്ട വെള്ളക്കെട്ടുകൾ കുറക്കാൻ ദിവസങ്ങളെടുത്തു. കൂടാതെ നാഗരപ്രാന്ത പ്രദേശങ്ങളിലെയും, സമീപ ജില്ലകളിലെയും താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇവ പഴയപടിയാക്കാൻ അധികൃതരും ജനങ്ങളും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഇപ്പോൾ മഴ വീണ്ടും ശക്‌തമാകാൻ ഒരുങ്ങുന്നത്.
ചെന്നൈയിലെയും സമീപ പ്രദേശങ്ങളിലെയും ഒട്ടുമിക്ക തടാകങ്ങളും ജലസംഭരണികളും ഇതിനോടകം നിറഞ്ഞു കഴിഞ്ഞു. ഇതേ തുടർന്ന് കഴിഞ്ഞ മഴയിൽ പ്രധാന ജലസംഭരണികളിൽ നിന്നും ജലം ഒഴുക്കി വിട്ടിരുന്നു. കൂടാതെ കനത്ത മഴയും, ജലസംഭരണികളിൽ നിന്നും ഒഴുക്കി വിട്ട ജലവുമാണ് കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ സ്‌ഥിതി രൂക്ഷമാകാൻ കാരണമായത്.
Read also: പാരാസെയ്‌ലിങ്ങിനിടെ പാരച്യൂട്ടിന്റെ വടം പൊട്ടി; ദമ്പതികൾ വീണത് കടലിലേക്ക്, വീഡിയോ