ന്യൂഡൽഹി: വിവാദ വജ്രവ്യവസായി നീരവ് മോദിയുടെ ഭാര്യ ആമി മോദിക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ആമി മോദിയെ കണ്ടെത്താനും താൽക്കാലികമായി അറസ്റ്റ് ചെയ്യാനുമാണ് ഇന്റർപോളിന്റെ നോട്ടീസിൽ പറയുന്നത്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2019ൽ ആമി മോദി അമേരിക്കയിൽ ഉണ്ടെന്നായിരുന്നു വിവരം. എന്നാൽ നിലവിൽ ഇവർ എവിടെയാണ് ഉള്ളതെന്ന് അന്വേഷണ ഏജൻസികൾക്ക് വ്യക്തതയില്ല. അതേസമയം, ബ്രിട്ടനിൽ അറസ്റ്റിലായ നീരവ് മോദിയെ വിട്ടുകിട്ടുന്നതിനുള്ള ശ്രമം ഇന്ത്യ തുടരുകയാണ്.
ന്യൂയോർക്ക് സിറ്റിയിൽ 30 മില്യൺ ഡോളർ വിലവരുന്ന രണ്ടു അപ്പാർട്ട്‌മെന്റുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അനുബന്ധ കുറ്റപത്രത്തിൽ ആമിയുടെ പേര് ചേർത്തിരുന്നു. ഒക്ടോബറിൽ പിടിച്ചെടുത്ത 637 കോടി രൂപ വില വരുന്ന വിദേശ സ്വത്തുക്കളിൽ ഉൾപ്പെട്ടതാണ് ഈ അപ്പാർട്ട്‌മെന്റുകൾ. അതിൽ 56.97 കോടി രൂപ വില വരുന്ന ലണ്ടനിലെ ഫ്ലാറ്റും ഉൾപ്പെടുന്നു. നീരവ് മോദിയുടെ സഹോദരൻ നേഹൽ (ബെൽജിയൻ പൗരൻ), സഹോദരി പൂർവി എന്നിവർക്കെതിരെയും റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
വ്യാജരേഖകൾ ഹാജരാക്കി നീരവ് മോദി തന്റെ സ്ഥാപനങ്ങൾ വഴി 6498.20 കോടി രൂപയും, അമ്മാവനായ മെഹുൽ ചോക്സി 7080.86 കോടി രൂപയും പി.എൻ.ബിയിൽ നിന്ന് വായ്പയെടുത്തു മുങ്ങിയെന്നാണു സി.ബി.ഐ നൽകിയ കുറ്റപത്രത്തിലുള്ളത്.