കണ്ണൂര്‍: തലശേരി ഫസൽ വധക്കേസിൽ കാരായി രാജനും ചന്ദ്രശേഖരനും ജാമ്യ വ്യവസ്‌ഥയിൽ ഇളവനുവദിച്ച് ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് സിപിഎം നേതൃത്വം. ഏഴര വര്‍ഷത്തിന് ശേഷം നാടുകടുത്തല്‍ ശിക്ഷയില്‍ നിന്നും കാരായി രാജനെയും, കാരായി ചന്ദ്രശേഖരനെയും മോചിതരാക്കുന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹവും നീതി തേടിയുള്ള പോരാട്ടത്തിന്റെ വിജയവുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു.
മൂന്ന് മാസത്തിന് ശേഷം ഇരുവർക്കും കണ്ണൂർ ജില്ലയിൽ പ്രവേശിക്കാം. എന്നാൽ അത് വരെ എറണാകുളം ജില്ല വിട്ട് പോകരുതെന്നാണ് കോടതിയുടെ നിർദ്ദേശം. ഫസൽ വധക്കേസിൽ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. കഴിഞ്ഞ ഏഴര വർഷമായി കാരായി രാജനും ചന്ദശേഖരനും കോടതി അനുമതി ഇല്ലാതെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല.
2006 ഒക്‌ടോബർ 22ന് പുലര്‍ച്ചെയാണ് എൻഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ തലശേരി സെയ്‌ദാര്‍ പള്ളിയ്‌ക്ക് അടുത്ത് വെട്ടേറ്റ് കൊല്ലപ്പെടുന്നത്. കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്ന് ചൂണ്ടികാട്ടി കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ കോടതിയെ സമീപിച്ചതിനെ തുടർന്ന് കേസ് സിബിഐ എറ്റെടുത്തു. സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കമുള്ള 8 പേരെ പ്രതികളാക്കി 2012 ജൂണ്‍ 12ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നര വർഷത്തെ ജയിൽവാസത്തിന് ശേഷം 2013ലാണ് കാരായിമാർക്ക് കോടതി കർശന ഉപാധികളോടെ ജാമ്യം നൽകിയത്.
Read also: തലശേരി ഫസൽ വധക്കേസ്; കാരായി രാജനും ചന്ദ്രശേഖരനും ജാമ്യ വ്യവസ്‌ഥയിൽ ഇളവ്