ന്യൂഡെൽഹി: വസ്‌തുനിഷ്‌ഠവും പക്ഷപാത രഹിതവുമായ പ്രവര്‍ത്തനങ്ങളിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഫേസ്ബുക്കിന്റെ വൈസ് പ്രസിഡണ്ടും ഇന്ത്യയിലെ മാനേജിംഗ് ഡയറക്‌ടറുമായ അജിത് മോഹന്‍. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവിനെതിരായ നടപടി ഫേസ്ബുക്ക് ഇന്ത്യയുടെ മുന്‍ പബ്ളിക് പോളിസി ഡയറക്‌ടര്‍ ആംഖി ദാസ് തടഞ്ഞതായുള്ള വാര്‍ത്തകള്‍ അദ്ദേഹം തള്ളി.
ഫേസ്ബുക്കിന്റെ ബിസിനസ് താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബിജെപിയുടെ തെലങ്കാന എംഎല്‍എയായ ടി രാജാ സിംഗിനെതിരായ നടപടി തടഞ്ഞത് എന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത.
”വിദ്വേഷ പ്രസംഗങ്ങളും അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്ന മറ്റ് സംസാരങ്ങളും നിയന്ത്രിക്കേണ്ട കാര്യം വരുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് കൃത്യമായറിയാം. ഫേസ്ബുക്കില്‍ എന്തൊക്കെ അനുവദനീയമാണെന്നതും അല്ലെന്നതും സംബന്ധിച്ചുള്ള കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍ നടപ്പാക്കേണ്ടതില്‍ ഞങ്ങള്‍ക്ക് നല്ല വ്യക്‌തതയുണ്ട്,”- അജിത് മോഹന്‍ പറഞ്ഞു.
ഉപയോക്‌താവിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇന്ത്യയിലെ നിയമങ്ങളെ തങ്ങള്‍ മാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷമായിരുന്നു വിദ്വേഷ പ്രസംഗങ്ങള്‍ പോസ്‌റ്റ് ചെയ്‌ത രാജാ സിംഗിന് ഫേസ്ബുക്കിന്റെ പോളിസിക്ക് അതീതമായി അക്കൗണ്ട് ഉപയോഗിക്കാന്‍ ആംഖി ദാസ് സ്വാതന്ത്ര്യം നല്‍കി എന്ന ആരോപണം ഉയര്‍ന്നത്. വാള്‍ സ്ട്രീറ്റ് ജേണല്‍ ആയിരുന്നു വാര്‍ത്ത പുറത്തുവിട്ടത്. ഇതിന് പിന്നാലെ ആംഖി സ്‌ഥാനം ഒഴിയുകയായിരുന്നു. പിന്നാലെ രാജാ സിംഗിനെ ഫേസ്ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്‌തിരുന്നു.
Most Read: ജനനതീയതി ഉൾപ്പെടുത്തിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ കേന്ദ്രം