ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിൽ ഗൂഢാലോചന കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌ത ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ യുഎപിഎ പ്രകാരം കുറ്റവിചാരണ ചെയ്യാൻ അനുമതി നൽകി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്‌മി സർക്കാർ. ഡെൽഹി കലാപവുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത എല്ലാ കേസുകളിലും വിചാരണ നടത്താൻ അനുമതി നൽകിയിട്ടുണ്ടെന്നും കുറ്റവാളി ആരാണെന്ന് പറയേണ്ടത് കോടതിയാണെന്നും സർക്കാർ പറഞ്ഞു.
ഡെൽഹി കലാപ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഖാലിദിനെ കുറ്റവിചാരണ ചെയ്യാൻ ഡെൽഹി സർക്കാരിൽ നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും പോലീസിന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു. രണ്ടാഴ്‌ച മുമ്പാണ് ഖാലിദിനെ കുറ്റവിചാരണ ചെയ്യാനുള്ള അനുമതി ലഭിച്ചതെന്നും ഡെൽഹി പോലീസിന് ഇനി അവരുടെ അനുബന്ധ കുറ്റപത്രത്തിൽ ഖാലിദിന്റെ പേര് ഉൾപ്പെടുത്താമെന്നും പോലീസ് പറയുന്നു.
“യുഎപിഎയുടെ 13ആം വകുപ്പ് പ്രകാരം ഒരാളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന്, ഞങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. യുഎപിഎയുടെ 16,17, 18 വകുപ്പുകൾ പ്രകാരമുള്ള കുറ്റവിചാരണക്ക് ഡെൽഹി സർക്കാരിൽ നിന്നും ഞങ്ങൾക്ക് അനുമതി ലഭിച്ചു, ”- മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു.
Also Read: അര്‍ണബിന്റെ ജാമ്യഹരജിയില്‍ തീരുമാനമായില്ല; വാദം നാളെ തുടരും
ഉമർ ഖാലിദിനെ കൂടാതെ ആർജെഡി യൂത്ത് വിങ് പ്രസിഡണ്ട് മീരാൻ ഹൈദർ, ജെസിസി മീഡിയ കോർഡിനേറ്റർ സഫൂറ സർഗർ, ഡെൽഹി ഭജൻപുര സ്വദേശി ഡാനിഷ് എന്നിവരെയാണ് പോലീസ് യുഎപിഎ ചുമത്തി അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.