ന്യൂഡെൽഹി: രാജ്യത്ത് കൊറോണ പരിശോധനാ മാർഗനിർദ്ദേശങ്ങൾ പുതുക്കി ഐസിഎംആർ. രോഗം സ്‌ഥിരീകരിച്ചവർക്ക് വീണ്ടും ആർടിപിസിആർ പരിശോധന നിർബന്ധമില്ലെന്നത് അടക്കമുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കെ രാജ്യത്തെ ലബോറട്ടറികളുടെ ജോലി ഭാരം കുറക്കാനായാണ് മാർഗനിർദ്ദേശങ്ങൾ പുതുക്കിയത്.
ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗികൾക്ക് ഡിസ്‌ചാർജ് ചെയ്യുമ്പോൾ നിർബന്ധമായി പരിശോധന നടത്തണമെന്ന വ്യവസ്‌ഥ ഒഴിവാക്കി. ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തവർക്ക് ഇതര സംസ്‌ഥാനങ്ങളിൽ യാത്ര ചെയ്യുന്നതിന് ആർടിപിസിആർ പരിശോധന നടത്തണമെന്ന നിബന്ധന ഇനി ഉണ്ടാകില്ല.
പരിശോധനാ ലബോറട്ടറികളുടെ ജോലിഭാരം കുറക്കാൻ ഈ മാറ്റങ്ങൾ സഹായകരമാകുമെന്ന് ഐസിഎംആർ വ്യക്‌തമാക്കി. നിലവിൽ രാജ്യത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലാണെന്ന് ഐസിഎംആർ സൂചിപ്പിക്കുന്നു.
ടെസ്‌റ്റിംഗ്, ട്രാക്കിംഗ്, ട്രെയ്‌സിംഗ്, ഐസൊലേഷൻ മാത്രമാണ് വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള മാർഗം. രോഗം സ്‌ഥിരീകരിക്കുന്നവർ വീട്ടിൽ ചികിൽസയിൽ തുടരുന്നതും വൈറസ് വ്യാപനം തടയാൻ സഹായിക്കുമെന്ന് ഐസിഎംആർ ചൂണ്ടിക്കാട്ടുന്നു.
Read also: ഓക്‌സിജൻ ലഭിച്ചില്ല; തമിഴ്നാട്ടിൽ 11 പേര്‍ക്ക് ദാരുണാന്ത്യം