ശ്രീകണ്‌ഠപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പയ്യാവൂർ പഞ്ചായത്ത് ഭരണം നഷ്‌ടപ്പെട്ടത് തമ്മിലടിയും അഴിമതിയും കാരണമെന്ന് അണികൾ. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന പയ്യാവൂരിൽ ഇത്തവണ വൻ പരാജയമാണുണ്ടായത്. 22 വർഷത്തിന് ശേഷം എൽഡിഎഫ് ഇവിടെ ഭരണം നേടി. ഇതിൽ പ്രതിഷേധിച്ച് പയ്യാവൂർ മണ്ഡലം കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന് മുന്നിൽ പ്രവർത്തകർ കരിങ്കൊടി കെട്ടി.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നതിന് പകരം മണ്ഡലം പ്രസിഡണ്ട് മൽസരിക്കാൻ ഇറങ്ങിയതോടെയാണ് പയ്യാവൂരിൽ ഗ്രൂപ്പ് തർക്കം രൂക്ഷമായത്. 10ആം വാർഡായ കണ്ടകശ്ശേരിയിൽ ഐ ഗ്രൂപ്പ് പ്രതിനിധിയായി മണ്ഡലം പ്രസിഡണ്ട് ജോയി പുന്നശ്ശേരിമലയിൽ മൽസര രംഗത്തേക്ക് ഇറങ്ങിയതോടെ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ടിപി അഷ്‌റഫിനെ കെപിസിസി രംഗത്തിറക്കി. ഡിസിസി ഇത് അവഗണിക്കുകയും അഷ്റഫിന് കൈ ചിഹ്‌നം നിഷേധിച്ച് ജോയിക്ക് പിന്തുണ നൽകുകയും ചെയ്‌തു. തുടർന്ന്, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഡിസിസി സ്‌ഥാനാർഥിയെ തോൽപിച്ച് ടിപി അഷ്‌റഫ് വിജയം നേടുകയും ചെയ്‌തു.
Also Read: ഗുരുവായൂര്‍ ദേവസ്വം ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ സംഭാവനക്ക് നിയമമില്ല; ഹൈക്കോടതി
ഭരണം കൈവിട്ടത് ഗ്രൂപ്പ് നേതൃത്വം കാരണമാണെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. മണ്ഡലം പ്രസിഡണ്ട് അടക്കമുള്ള കോൺഗ്രസ് നേതൃത്വത്തിനെതിരെ സമൂഹ മാദ്ധ്യമങ്ങളിലും പ്രതിഷേധം ഉയർന്നിരുന്നു. ഇന്ദിരാ ഭവന് മുന്നിൽ കെട്ടിയ കരിങ്കൊടി ചില നേതാക്കൾ ഇടപെട്ടാണ് അഴിച്ച് മാറ്റിയത്.