മോസ്‌കോ: 2020 അവസാനത്തോടെ കോവിഡ് പ്രതിരോധ വാക്‌സിൻ പുറത്തിറക്കാനുള്ള റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിന്റെ വമ്പൻ പദ്ധതിക്ക് കനത്ത തിരിച്ചടി. വാക്‌സിൻ സ്‌റ്റോക്ക് തീർന്നതിനെ തുടർന്ന് റഷ്യയുടെ കോവിഡ് വാക്‌സിൻ സ്‌പുട്‌നിക് V ന്റെ മൂന്നാം ഘട്ട ക്ളിനിക്കൽ പരീക്ഷണങ്ങൾ താൽകാലികമായി നിർത്തി വെച്ചു.
ആവശ്യക്കാരുടെ എണ്ണത്തിലുണ്ടായ വർധനവും ഡോസുകളുടെ കുറവും കാരണം മോസ്‌കോയിലെ കേന്ദ്രങ്ങളിലും വാക്‌സിൻ പരീക്ഷണം റഷ്യ താൽകാലികമായി നിർത്തി വെച്ചിരിക്കുകയാണ്. വാക്‌സിൻ പരീക്ഷണം നടക്കുന്ന മോസ്കോയിലെ 25 ക്ളിനിക്കുകളിൽ എട്ടിലും പരീക്ഷണം നിർത്തി വെച്ചിരിക്കുകയാണെന്ന് അന്തർ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഈ ക്ളിനിക്കുകളിൽ പലതും അവർക്ക് അനുവദിച്ച വാക്‌സിൻ ഡോസുകൾ ഉപയോഗിച്ച് കഴിഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നവംബർ പത്തിനുള്ളിൽ പരീക്ഷണം വീണ്ടും പുനരാരംഭിക്കുമെന്നാണ് വിവരം.
Covid Vaccine Update: കോവിഡ് വാക്‌സിൻ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണെന്ന് വെളിപ്പെടുത്തി ബ്രിട്ടീഷ് കമ്പനി
ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മൂലം കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ വെല്ലുവിളി നേരിടുന്നുണ്ടെന്ന് വ്ളാഡിമിർ പുടിൻ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. എങ്കിലും വർഷാവസാനത്തോടെ വൻതോതിൽ വാക്‌സിൻ പുറത്തിറക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നിർത്തി വെച്ചതോടെ വാക്‌സിൻ പുറത്തിറക്കാനുള്ള റഷ്യയുടെ കാത്തിരിപ്പ് നീളുമെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.