പത്തനംതിട്ട : കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ തീര്‍ഥാടനം പുനഃരാരംഭിച്ച ശേഷം ലേലം ചെയ്‌ത് പോകാത്ത കടകള്‍ വീണ്ടും ലേലം ചെയ്യാന്‍ തീരുമാനിച്ച് ദേവസ്വം ബോര്‍ഡ്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് തീര്‍ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയതിനെ തുടര്‍ന്നാണ് കച്ചവടക്കാര്‍ ലേലത്തില്‍ നിന്നും പിൻമാറിയത്. ഇത് മൂലം ദേവസ്വം ബോര്‍ഡിന് ഇത്തവണ വലിയ നഷ്‌ടമാണ് ഉണ്ടായത്. ഇതേ തുടര്‍ന്നാണ് കടകള്‍ വീണ്ടും ലേലത്തിന് വെക്കാമെന്ന തീരുമാനത്തില്‍ ദേവസ്വം ബോര്‍ഡ് എത്തിയിരിക്കുന്നത്.
സാധാരണയായി ശബരിമലയില്‍ തീര്‍ഥാടനം ആരംഭിച്ചു കഴിഞ്ഞാല്‍ പ്‌ളാപ്പള്ളി മുതല്‍ സന്നിധാനം വരെ 252 കടകളാണ് ലേലം ചെയ്യുന്നത്. കഴിഞ്ഞ വർഷം വരെ ഈയിനത്തില്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ചത് 46 കോടി രൂപയുടെ വരുമാനമാണ്. എന്നാല്‍ ഇത്തവണ കടകള്‍ ലേലത്തിന് വച്ചതിലൂടെ വെറും മൂന്ന് കോടി രൂപയുടെ വരുമാനം മാത്രമാണ് ദേവസ്വം ബോര്‍ഡിന് ലഭിച്ചത്.
ഇത്തവണ തീര്‍ഥാടനത്തിന് മുന്‍പ് സംഘടിപ്പിച്ച ലേലത്തില്‍ വളരെ കുറച്ചു കടകള്‍ മാത്രമാണ് ലേലത്തില്‍ പോയത്. ഇതേതുടര്‍ന്ന് ഉണ്ടായ നഷ്‌ടം മറികടക്കാനാണ് ഇപ്പോള്‍ വീണ്ടും പമ്പ മുതല്‍ സന്നിധാനം വരെയുള്ള 118 കടകള്‍ ലേലത്തിന് വെക്കാനായി തീരുമാനിച്ചിരിക്കുന്നത്. സന്നിധാനത്തിന് സമീപമുള്ള ഹോട്ടലുകള്‍ ഒന്നും തന്നെ ഇതുവരെ ലേലത്തില്‍ ഏറ്റെടുക്കാന്‍ കച്ചവടക്കാര്‍ മുന്നോട്ട് വന്നിട്ടിട്ടില്ല. വീണ്ടും ലേലം സംഘടിപ്പിക്കുന്നതിലൂടെ ഇത്തവണ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കുറച്ചെങ്കിലും പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്.
Read also : സിഎം രവീന്ദ്രന്റെ ഡിസ്ചാര്‍ജ്; മെഡിക്കല്‍ ബോര്‍ഡ് ചേരും, തീരുമാനം ഇന്നറിയാം