ന്യൂഡെൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ഹരജികളിൽ ഹരജിക്കാരെ അനുകൂലിച്ചുള്ള വിധിന്യായവുമായി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്. പ്രത്യേക വിവാഹ നിയമത്തിലെ സെക്ഷൻ നാലിനെ ചീഫ് ജസ്‌റ്റിസ് എതിർത്തു. സെക്ഷൻ നാല് പുരുഷനും സ്‌ത്രീയും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ അംഗീകരിക്കുന്നത്.
ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്‌റ്റിസ് ചൂണ്ടിക്കാട്ടി. എന്നാൽ, പ്രത്യേക വിവാഹനിയമം കോടതിക്ക് റദ്ദാക്കാൻ കഴിയില്ലെന്നും അക്കാര്യം തീരുമാനിക്കേണ്ടത് പാർലമെന്റ് ആണെന്നും ചീഫ് ജസ്‌റ്റിസ് വ്യക്‌തമാക്കി. സ്വവർഗ ലൈംഗികത നഗരകേന്ദ്രീകൃത- വരേണ്യ-വർഗ സങ്കൽപ്പമല്ലെന്ന് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിധി പ്രസ്‌താവത്തിൽ പറഞ്ഞു. കോടതിക്ക് നിയമം ഉണ്ടാക്കാൻ കഴിയില്ല. അതിനെ വ്യാഖ്യാനിക്കാനേ സാധിക്കൂയെന്ന് ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
ചരിത്രപ്രധാനമായ വിധിയാണ് പുറത്തുവരാനിരിക്കുന്നത്. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്, സഞ്‌ജയ് കിഷൻ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോലി, പിഎസ് നരസിംഹ എന്നിവരുൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് വിധി പറയുന്നത്. ഇതിൽ ഹിമ കോലി ഒഴികെയുള്ളവർ പ്രത്യേക വിധികൾ പറയും. മെയ് 11ന് വാദം പൂർത്തിയാക്കിയ ഹരജികളിൽ അഞ്ചു മാസത്തിന് ശേഷമാണ് കോടതി ഇന്ന് വിധി പറയുന്നത്.
എല്ലാ ജഡ്‌ജിമാർക്കും വിഷയത്തിൽ ഒരേ അഭിപ്രായമില്ലെന്ന് ചീഫ് ജസ്‌റ്റിസ് പറയുന്നു. അതിനാൽ നാല് വിധികളാണ് ഹരജികളിൽ ഉള്ളതെന്ന് ചീഫ് ജസ്‌റ്റിസ് വ്യക്‌തമാക്കി. നഗരങ്ങളിൽ താമസിക്കുന്നവരെല്ലാം വരേണ്യരല്ല. വിവാഹം സ്‌ഥിരത ഉള്ളതെന്ന് വാദിക്കാനാവില്ല. അത്തരം പ്രസ്‌താവനകൾ തെറ്റാണ്. ഇത് തുല്യതയുടെ കാര്യമാണ്. സ്വവർഗവിവാഹം അംഗീകരിക്കുന്നു. നിയമങ്ങൾ വഴി വിവാഹത്തിൽ പരിഷ്‌കാരങ്ങൾ വന്നിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
Most Read| ജോ ബൈഡൻ നാളെ ഇസ്രയേലിൽ; നെതന്യാഹുവുമായി കൂടിക്കാഴ്‌ച നടത്തും