തൃശൂർ: ഇന്ന് രാത്രിയോടെ തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ടിന് തുടക്കമാകും. രാത്രി 7 മണിയോടെ പാറമേക്കാവ് ക്ഷേത്രത്തിലും 8 മണിയോടെ തിരുവമ്പാടി ക്ഷേത്രത്തിലും സാംപിൾ വെടിക്കെട്ടിന് തീകൊളുത്തുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്. കൂടാതെ വലിയ ജനത്തിരക്ക് കണക്കിലെടുത്ത് ഇന്ന് വൈകുന്നേരം 4 മണി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ചടങ്ങുകളുടെ ഭാഗമായി പൂരത്തിന് അണിനിരക്കുന്ന ആനകളുടെ കുടമാറ്റത്തിനുള്ള കുടകളും, ചമയങ്ങളും പ്രദർശിപ്പിച്ചുകൊണ്ട് ഇരു വിഭാഗങ്ങളുടേയും ചമയ പ്രദർശനവും നടക്കും. റവന്യു മന്ത്രി കെ രാജൻ തിരുവമ്പാടി ദേവസ്വത്തിന്റെ ചമയ പ്രദർശനവും, സുരേഷ് ഗോപി എംപി പാറമേക്കാവിന്റെ ചമയ പ്രദർശനവും ഉൽഘാടനം ചെയ്യും. കൂടാതെ ചമയ പ്രദർശനം നാളെയും തുടരുമെന്ന് അധികൃതർ വ്യക്‌തമാക്കി.
കഴിഞ്ഞ രണ്ട് വർഷങ്ങളിലും കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ പൂരം ചടങ്ങുകൾ മാത്രമായാണ് നടന്നത്. അതിനാൽ തന്നെ കാണികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ആളുകൾക്ക് പ്രവേശന വിലക്ക് ഉണ്ടായിരിക്കില്ല. കൂടാതെ പോലീസ് സുരക്ഷ ശക്‌തമാക്കാനും അധികൃതർ തീരുമാനിച്ചു. 5000 പോലീസുകാരെ പൂരത്തിന്റെ ഭാഗമായി ഇവിടെ വിന്യസിപ്പിക്കാനാണ് നീക്കം.
Read also: അസാനി ചുഴലിക്കാറ്റ്; ഇന്ന് വൈകുന്നേരത്തോടെ രൂപപ്പെടുമെന്ന മുന്നറിയിപ്പ്