പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്ത് കൊല്ലപ്പെട്ടിട്ട് ഒരുമാസം തികഞ്ഞിട്ടും കേസ് അന്വേഷണത്തിൽ പോലീസ് അലംഭാവം കാണിക്കുന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്ത്. കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടിട്ടും കേസിൽ മൂന്ന് പേരെ മാത്രമാണ് പോലീസിന് പിടികൂടാൻ സാധിച്ചത്. കേസിൽ ഉൾപ്പെട്ട അഞ്ചുപേർ ഇപ്പോഴും കാണാമറയത്താണെന്നും, കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും ബിജെപി ആരോപിച്ചു.
കഴിഞ്ഞ നവംബർ 15ന് ആണ് മമ്പറത്ത് ആർഎസ്എസ് പ്രാദേശികനേതാവ് സഞ്‌ജിത്ത് വെട്ടേറ്റ് മരിച്ചത്. ഒരുമാസത്തിനിടെ കൊലപാതകത്തിൽ മൂന്ന് പേരെ മാത്രമാണ് പോലീസ് പിടികൂടിയത്. എന്നാൽ, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേർ അടക്കം അഞ്ചുപേരെ ഇനിയും പിടികൂടാനുണ്ട്. ഇവരെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടും കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.
കേസിൽ ഇതുവരെ കൊഴിഞ്ഞാമ്പാറ സ്വശേഷി ജാഫർ, വാഹനം ഓടിച്ച നെൻമാറ സ്വദേശി അബ്‌ദുൽ സലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. എന്നാൽ, മുഖ്യപ്രതികളിൽ ആരെയും പിടികൂടാൻ പോലീസ് തയ്യാറായിട്ടില്ല. മുഴുവൻ പ്രതികളെയും ഉടൻ പിടികൂടിയില്ലെങ്കിൽ ശക്‌തമായ സമര പരിപാടികളിലേക്ക് കടക്കുമെന്ന് ബിജെപി വ്യക്‌തമാക്കി. അതേസമയം, കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നുമാണ് പോലീസ് പറയുന്നത്.
Most Read: മുല്ലപ്പെരിയാർ; കേരളത്തിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും