പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തില്‍ ഒരാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. നെൻമാറ സ്വദേശിയായ സലാമിന്റെ അറസ്‌റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇന്നലെ കോട്ടയം മുണ്ടക്കയത്ത് നിന്ന് കസ്‌റ്റഡിയിൽ എടുത്ത മൂന്ന് പേരിൽ ഒരാളാണ് സലാം. സലാം ഉൾപ്പടെ പാലക്കാട് സ്വദേശി സുബൈർ, നെൻമാറ സ്വദേശി ഇസ്ഹാക്ക് എന്നിവരെയായിരുന്നു ഇന്നലെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
മുണ്ടക്കയത്തെ സുബൈറിന്റെ ബേക്കറിയിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. സഞ്‌ജിത്തിന്റെ കൊലപാതകത്തിന് ശേഷം സുബൈറിനൊപ്പം മുണ്ടക്കയത്ത് ഒളിവിൽ കഴിയുകയായിരുന്നു സലാമും, ഇസ്‌ഹാക്കും. കസ്‌റ്റഡിയിൽ എടുത്ത് വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് സലാമിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. മറ്റ് പ്രതികളുടെ അറസ്‌റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.
കഴിഞ്ഞയാഴ്‌ചയാണ് ഭാര്യ അർഷികയുടെ മുന്നിൽ വെച്ച് സഞ്‌ജിത്തിനെ അക്രമി സംഘം കൊലപ്പെടുത്തിയത്. ഇരുവരും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ സഞ്‌ജിത്തിനെ റോഡിൽ വെച്ച് വെട്ടുകയായിരുന്നു. സഞ്‌ജിത്തിന്റേത് രാഷ്‌ട്രീയ കൊലപാതകമാണെന്ന് എഫ്‌ഐആർ റിപ്പോർട് പുറത്തുവന്നിരുന്നു.
Most Read: തെലങ്കാനയിലെ സ്‌കൂളിൽ 28 കുട്ടികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു