മഞ്ചേരി: തിങ്കളാഴ്‌ച സന്തോഷ് ട്രോഫിയിൽ കലാശപ്പോര്. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ പശ്‌ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരളാ ടീം കളത്തിലിറങ്ങുന്നത്. കേരളത്തിന്റെ 15ആം ഫൈനലാണിത്. മറുവശത്ത് ബംഗാൾ നേട്ടങ്ങളിൽ ബഹുദൂരം മുന്നിലാണ്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ബംഗാളിന്റെ 46ആം ഫൈനലാണ് ഇത്തവണത്തേത്. 32 തവണ അവർ ജേതാക്കളുമായിരുന്നു.
സന്തോഷ് ട്രോഫിയിൽ ബംഗാളും കേരളവും മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 1989, 1994 വർഷങ്ങളിലെ കലാശപ്പോരിൽ ബംഗാളിനായിരുന്നു വിജയം. അതേസമയം, 2018ൽ നടന്ന ഫൈനലിൽ ബംഗാളിനെ അവരുടെ മൈതാനത്ത് വെച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് കേരളം കിരീടം ചൂടിയത്. നിലവിൽ കേരള ഗോൾകീപ്പറായ വി മിഥുനാണ് അന്ന് കേരളത്തിന്റെ ഹീറോ ആയത്.
സെമിയിൽ കർണാടകക്ക് എതിരെ തകർപ്പൻ ജയം നേടിയാണ് കേരളം കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ടൂർണമെന്റിൽ കേരളം ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. മേഘാലയക്കെതിരെ സമനിലയിൽ പിരിഞ്ഞ മൽസരമൊഴികെയെല്ലാം ടീം ജയിച്ച് കയറുകയായിരുന്നു. മുന്നേറ്റത്തിലെ മികവ് തന്നെയാണ് കേരളത്തിന് കരുത്താവുക.
ക്യാപ്‌റ്റൻ ജിജോ ജോസഫും അർജുൻ ജയരാജനും മുഹമ്മദ് റാഷിദും അടങ്ങുന്ന മധ്യനിര ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച സംഘമാണ്. സൂപ്പർ സബ്ബായി എത്തുന്ന ടികെ ജെസിനും പിഎൻ നൗഫലും തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. സെമിയിൽ 30ആം മിനിറ്റിൽ പകരക്കാരനായി എത്തി അഞ്ച് ഗോൾ നേടിയ ജെസിൻ ആദ്യ ഇലവനിൽ എം വിഘ്‌നേശിന് പകരമെത്താനും സാധ്യതയുണ്ട്.
Most Read: വിദ്യാർഥികളെ ലക്ഷ്യമിട്ട് ഓൺലൈൻ വായ്‌പാ തട്ടിപ്പ്; ജാഗ്രത