റിയാദ്: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സമ്പദ് വ്യവസ്ഥയിലുണ്ടായ വെല്ലുവിളികൾ മറികടക്കാൻ സാധിച്ചതായി സൗദി അറേബ്യ. സമ്പദ് വ്യവസ്ഥ കരുത്താർജിച്ചു വരുന്നതായും നിക്ഷേപ, ധനകാര്യ മന്ത്രിമാർ പറഞ്ഞു. രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയിച്ചതായും മന്ത്രിമാർ അവകാശപ്പെട്ടു.
രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്നുണ്ട്. രോഗ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ സാമ്പത്തിക രംഗം വീണ്ടും സജീവമായി. ലോക് ഡൗണിനു ശേഷം പ്രവർത്തനം ആരംഭിച്ച ചില മേഖലകളുടെ വളർച്ച ശുഭസൂചനയാണെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു. അടുത്തകാലത്തായി കണ്ടതിൽ ഏറ്റവും ശക്തമായ പാതയിലാണ് വിദേശ നിക്ഷേപത്തിലെ വളർച്ച. ജൂൺ, ജൂലൈ മാസങ്ങളിലെ കണക്കുകൾ ആത്മവിശ്വാസം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ ജാഗ്രത തുടരേണ്ടതുണ്ട്. രാജ്യം പൂർണ്ണായും കോവിഡ് മുക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ആദ്യ പകുതിയിൽ 506 പുതിയ ബിസിനസ് സംരഭകത്വ ലൈസൻസുകൾ അനുവദിച്ചതായി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹും പറഞ്ഞു. വെർച്വൽ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു ഇരുവരും.