ന്യൂഡെൽഹി: രാജ്യത്തെ എല്ലാ ജനങ്ങൾക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് ചികിൽസയില്‍ കഴിയുന്ന ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
” നിങ്ങൾക്ക് കാണാൻ സാധിക്കുന്നതുപോലെ, കോവിഡ് ബാധയുടെ സങ്കീര്‍ണതകള്‍ അനുഭവിച്ചുകൊണ്ട് രോഗക്കിടക്കയിലാണ് ഞാന്‍. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്‌താവന കണ്ടിരുന്നു. വാക്‌സിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ എങ്ങനെയാണ് ഇത് സാധ്യമാക്കുക എന്ന് ഞാന്‍ അൽഭുതപ്പെടുന്നു,”- ശശി തരൂര്‍ പറഞ്ഞു.
നിശ്‌ചിത സമയത്തിനുള്ളിൽ രാജ്യവ്യാപകമായി സൗജന്യ വാക്‌സിനേഷന്‍ നടപ്പാക്കുന്നതിന് ഉതകുന്ന വിധത്തില്‍ സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ മാറ്റംവരുത്തണം എന്നാവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടിയെ ഞാന്‍ പിന്തുണക്കുന്നു. അന്യായമായ വിലക്ക് വാക്‌സിന്‍ വാങ്ങാന്‍ സംസ്‌ഥാന സര്‍ക്കാരുകളും സ്വകാര്യ ആശുപത്രികളും മറ്റു സ്‌ഥാപനങ്ങളും വിപണിയില്‍ മൽസരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്രസര്‍ക്കാര്‍ ന്യായമായ വിലക്ക് വാക്‌സിന്‍ വാങ്ങുകയും ജനങ്ങള്‍ക്ക് സൗജന്യമായി കൊടുക്കുകയുമാണ് വേണ്ടത്. വാക്‌സിനേഷന്‍ സംബന്ധിച്ച് ആദ്യകാലം മുതലുള്ള നയം ഇതാണ്,”-തരൂര്‍ വീഡിയോയില്‍ പറയുന്നു.
രാജ്യത്തെ കോവിഡില്‍നിന്ന് രക്ഷിക്കാന്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുന്ന നയമാണ് സ്വീകരിക്കേണ്ടത്. ഞാന്‍ വളരെയധികം പ്രയാസങ്ങള്‍ അനുഭവിച്ചു. അതിന്റെ ഒരംശം പോലുമോ അതിനേക്കാള്‍ കൂടുതലായോ ഒരാളും അനുഭവിക്കരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
My message from my Covid sickbed: #SpeakUpForFreeUniversalVaccination pic.twitter.com/JjKmV5Rk71
— Shashi Tharoor (@ShashiTharoor) June 2, 2021
ഡിസംബറോടെ ഇന്ത്യയില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വാക്‌സിന്‍ ലഭ്യത സംബന്ധിച്ച് ഇപ്പോഴും അനിശ്‌ചിതത്വം തുടരുകയാണ്.
Most Read: ഒരു സ്‌ഥാപനം കൂടി ഇനി മുതല്‍ മരിച്ചതായി കണക്കാക്കാം; പ്രശാന്ത് ഭൂഷണ്‍