കോഴിക്കോട്: ജില്ലയിലെ വടകരയിൽ ചെള്ളുപനി സ്‌ഥിരീകരിച്ചു. വടകര മേമുണ്ട സ്വദേശി 50-കാരനാണ് സ്‌ക്രബ് ടൈഫസ് എന്ന പേരിൽ അറിയപ്പെടുന്ന ചെള്ളുപനി സ്‌ഥിരീകരിച്ചത്. പനിയും തലകറക്കവും തൊണ്ടവേദനയുമായി ഒരാഴ്‌ചയോളം ചികിൽസിച്ചിട്ടും രോഗം വിട്ടുമാറാത്തതിനാൽ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ സീനിയർ ന്യൂറോളജിസ്‌റ്റ് ഡോ. കെസി മോഹൻ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
എലി, അണ്ണാൻ, മുയൽ തുടങ്ങിയവ കരണ്ടുതിന്നുന്ന ജീവികളിലെ ചെള്ളുകളിൽ നിന്നാണ് രോഗം ഉണ്ടാക്കുന്ന ബാക്‌ടീരിയ രൂപപ്പെടുന്നത്. വിട്ടുമാറാത്ത പനി, തൊണ്ടവേദന, തലകറക്കം, തലവേദന, ചുമ, ചെങ്കണ്ണ് എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഓറിയന്റിയ സുസുഗമുഷി എന്ന ബാക്‌ടീരിയയാണ് സ്‌ക്രബ് ടൈഫസ് ഉണ്ടാക്കുന്നത്. ചിഗ്‌ഗറുകൾ എന്നറിയപ്പെടുന്ന ചെള്ളുകൾ വഴിയാണ് ഇത് മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പകരുന്നത്.
സാധാരണ വലിയ അപകടങ്ങൾ ഉണ്ടാവാറില്ലെങ്കിലും ചിലപ്പോൾ ന്യൂമോണിയ തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ചൈറ്റിസോ ആയി മാറിയാൽ മരണം വരെ സംഭവിച്ചേക്കാമെന്ന് ഡോ. കെസി മോഹൻ കുമാർ പറഞ്ഞു. രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. ചെള്ള് കടിച്ച് രണ്ടാഴ്‌ച കഴിയുമ്പോൾ മാത്രമാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. ഉറുമ്പോ കൊതുകോ കടിക്കുമ്പോൾ ഉണ്ടാകുന്ന തടിപ്പും ചൊറിച്ചിലും ചുവന്ന നിറങ്ങളുമാണ് ആദ്യം ഉണ്ടാവുക.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും, വീടുകളിൽ എലിയുടെ സാന്നിധ്യം ഇല്ലാതാക്കുകയും ചെയ്യുക എന്നുള്ളതാണ് സ്വീകരിക്കാൻ കഴിയുന്ന മുൻകരുതലുകൾ. വടകര സഹകരണ ആശുപത്രി അധികൃതർ ഉടൻതന്നെ ജില്ലാ മെഡിക്കൽ ഓഫിസുമായി ബന്ധപ്പെട്ട് ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് ഡോ. കെസി മോഹൻ കുമാർ അറിയിച്ചു. പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് ഇതിന് മുൻപ് ചെള്ളുപനി റിപ്പോർട് ചെയ്‌തിട്ടുള്ളത്.
Most Read: ഒമൈക്രോൺ മരണം; രാജ്യത്ത് രണ്ടായി ഉയർന്നു