ന്യൂഡെൽഹി: ഉപഭോക്‌താക്കളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾ പ്ളേ സ്‌റ്റോറിൽ നിന്നും നീക്കം ചെയ്‌തതായി ഗൂഗിൾ. കൃത്യമായ ചട്ടങ്ങൾ പാലിക്കാത്ത നിരവധി പേഴ്‌സണൽ ലോൺ ആപ്ളിക്കേഷനുകളാണ് പ്ളേ സ്‌റ്റോറിൽ നിന്നും ഒഴിവാക്കിയത്. എന്നാല്‍ പ്ളേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്‌ത ആപ്പുകളേതെന്ന് ഗൂഗിൾ വെളിപ്പെടുത്തിയിട്ടില്ല. എത്ര ആപ്പുകൾക്ക് എതിരെയാണ് നടപടിയെന്നും വ്യക്‌തമാക്കിയിട്ടില്ല.
ഉപഭോക്‌താക്കളുടെയും സർക്കാർ ഏജൻസികളുടെയും അഭിപ്രായം കൂടി പരിഗണിച്ചാണ് തീരുമാനമെന്ന് ഗൂഗിൾ തങ്ങളുടെ ബ്ളോഗ് പോസ്‌റ്റിലൂടെ അറിയിച്ചു. നിലവിൽ പ്ളേ സ്‌റ്റോറിൽ തുടരുന്ന ആപ്പുകൾ സുരക്ഷ ഉറപ്പ് വരുത്താത്ത പക്ഷം അവയും ഒഴിവാക്കുമെന്ന് ഗൂഗിൾ അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓൺലൈൻ ലോൺ ആപ്പുകൾക്ക് എതിരായ അന്വേഷണം നടക്കുകയും, വിവാദമാവുകയും ചെയ്‌ത പാശ്‌ചാത്തലത്തിലാണ് ഗൂഗിളിന്റെ നടപടി. പല ആപ്പുകൾക്കും ചൈനീസ് സഹായം ലഭ്യമാണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
പേഴ്‌സണല്‍ ലോണ്‍ ആപ്പുകള്‍ നിയന്ത്രിക്കുന്നതിന് ചട്ടങ്ങള്‍ കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് ഒരു പ്രവര്‍ത്തന സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. അംഗീകാരമില്ലാത്ത ഡിജിറ്റല്‍ വായ്‌പാ പ്ളാറ്റ്‌ഫോമുകളുടെയും മൊബൈൽ ആപ്പുകളുടെയും കെണിയില്‍ ജനങ്ങള്‍ വീഴരുതെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.
Read Also: കോവിഡ് വാക്‌സിൻ വന്ധ്യത ഉണ്ടാക്കുമെന്ന് പ്രചരണം; മറുപടിയുമായി ഹർഷ വർധൻ